‘വിദ്വേഷ പ്രചാരണം’; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസ്

ചെന്നൈ: വിദ്വേഷ പ്രചാരണത്തിന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ കേസ്. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസ്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനം നടത്തിയെന്നതിന്റെ പേരിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗം ബിജെപി അധ്യക്ഷനെതിരെ കേസെടുത്തത്.

കേസെടുത്തതിന് പിന്നാലെ ഡിഎംകെ സര്‍ക്കാരിനെതിരെ അണ്ണാമലൈ രംഗത്തെത്തി. ‘നിങ്ങള്‍ക്ക് ഞാന്‍ 24 മണിക്കൂര്‍ സമയം തരാം. തന്റെടമുണ്ടെങ്കില്‍ തമിഴ്‌നാട് പൊലീസിന് എന്നെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ?, വ്യാജ കേസുകള്‍ കെട്ടിച്ചമച്ച് ജനാധിപത്യത്തെ അടിച്ചമര്‍ത്താം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന് അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു. ഉത്തരേന്ത്യക്കാര്‍ക്കെതിരായ ഡിഎംകെ നേതാക്കളുടെ പ്രസ്താവനകള്‍ താന്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്ന് അണ്ണാമലൈ പറഞ്ഞു.

അക്രമത്തിന് പ്രേരിപ്പിക്കുക, രണ്ടുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.

Top