തമിഴ്‌നാട്ടില്‍ കടലില്‍ ഒഴുകി നടന്ന വീപ്പ കരക്കെത്തിച്ച് തുറന്നപ്പോള്‍ ഒരു കോടിയുടെ ലഹരിമരുന്ന്

ചെന്നൈ: തമിഴ്‌നാട് മാമലപുരത്ത് കടലില്‍ ഒഴുകിനടന്ന വീപ്പയില്‍ കരയ്‌ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോള്‍ ഒരു കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി. മാമലപുരത്ത് നിന്ന് മീന്‍ പിടിക്കാന്‍ കടലില്‍പോയവരുടെ വലയിലാണ് വീപ്പ കുടുങ്ങിയത്. തുറന്നു പരിശോധിച്ചപ്പോഴാണ് 78 കിലോ മെതാംഫെറ്റമീന്‍ ആണെന്നുവ്യക്തമായത്.

ഒരു കോടിയിലേറെ രൂപ വിലവരും കണ്ടെടുത്ത ലഹരിമരുന്നിന്. മാലിന്യ വീപ്പയെന്നു കരുതി കടലില്‍ തന്നെ തള്ളാനാണ് ആദ്യം മല്‍സ്യത്തൊഴിലാളികള്‍ ശ്രമിച്ചത്. അറിയാത്ത ഭാഷയില്‍ വീപ്പയില്‍ നിറയെ എഴുതിയിരിക്കുന്നത് കണ്ടാണ് കോസ്റ്റല്‍ പൊലീസിനെ വിവരമറിയിക്കുന്നത്. തുടര്‍ന്ന് മാമലപുരം പൊലീസെത്തി പരിശോധിച്ചപ്പോള്‍ ഒരു കിലോ വീതമുള്ള 78 പാക്കറ്റുകള്‍ കണ്ടെത്തി.

ശുദ്ധീകരിച്ച ചൈനീസ് ചായപൊടിയെന്നാണ് ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും എഴുതിയിരുന്നത്. വെളുത്ത പൊടി ചെന്നൈയിലെ ഫോറന്‍സിക് ലാബില്‍ അയച്ചു പരിശോധിച്ചതോടെ ചായപ്പൊടി മാരക ലഹരിമരുന്നാണെന്ന് വ്യക്തമായി. ഗ്രാമിന് തന്നെ ആയിരങ്ങള്‍ വിലവരുന്ന മെറ്റാമെത്താമിനാണ് ഇവയെന്നാണ് വ്യക്തമായത്.

ചെന്നൈ തുറമുഖം വഴി വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി എത്തിച്ചതാകാം ഇതെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാടും ശ്രീലങ്കയും കേന്ദ്രീകരിച്ച് മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കു ലഹരിമരുന്ന് കടത്തുന്ന വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

Top