തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡിഎംകെ നേതാവും വില്ലുപുരം ഋഷിവന്ത്യം മണ്ഡലത്തിലെ എംഎല്‍എയുമായ കെ കാര്‍ത്തികേയനാണ് കോവിഡ് സ്ഥിരീകരിച്ചത്. എംഎല്‍എയുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് സ്ഥിരീകരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പി അന്‍പഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മന്ത്രിതല സമിതിയില്‍ അംഗമാണ് കെ പി അന്‍പഴകന്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത ഉന്നതല യോഗങ്ങളില്‍ ബുധനാഴ്ച വരെ പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 24,822 എണ്ണം സജീവ കേസുകളാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 704 പേര്‍ക്കാണ്.രാജ്യത്ത് കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ്.

ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോ-ടാക്‌സി സര്‍വീസുകള്‍ ഉണ്ടാകില്ല.

Top