തമിഴ്‌നാട്ടില്‍ ഇതുവരെ 45 ശതമാനം പോളിങ് രേഖപ്പെടുത്തി

തമിഴ്നാട്: നിയസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ ഭേദപ്പെട്ട പോളിങ്. വോട്ടെടുപ്പ് ആരംഭിച്ച ഏഴു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 45 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയിലും, ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം തേനിയിലും, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തേനാംപ്പേട്ടയിലും വോട്ട് രേഖപ്പെടുത്തി.

234 സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. 6.29 കോടി ജനങ്ങളുള്ള തമിഴ്നാട്ടില്‍ മൂവായിരത്തിലേറെ പേരാണ് സ്ഥാനാര്‍ഥികളായി മത്സര രംഗത്തുള്ളത്. എ.ഐ.ഡി.എം.കെ സഖ്യവും – ഡി.എം.കെ സഖ്യവും തമ്മിലാണ് തമിഴ്‌നാട്ടില്‍ പ്രധാന പോരാട്ടം. പ്രചാരണത്തിലടക്കം ഇരു മുന്നണികളും വാശിയേറിയ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

തമിഴ് താരങ്ങളടക്കം പ്രമുഖര്‍ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി. സൈക്കിള്‍ ചവിട്ടി വോട്ട് രേഖപ്പെടുത്താന്‍ എത്തിയ സൂപ്പര്‍ താരം വിജയ് ആയിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇന്ധന വിലവര്‍ധനവിനെതിരായ പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളിലെത്തിയത്.

 

Top