തമിഴിലെ മുന്‍നിര താരങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ

ചെന്നൈ: തമിഴിലെ മുന്‍നിര നടന്മാര്‍ അടക്കം 14 താരങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ജനറൽ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജൂണ്‍ 18നാണ് ഈ യോഗം നടന്നത്. ഇതില്‍ നടപടിയുടെ വിവിധ കാര്യങ്ങളിൽ തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവുകൾ കമ്മിറ്റിയില്‍ നിന്നും അംഗീകാരം വാങ്ങി. നിർമ്മാതാക്കളിൽ നിന്ന് മുൻകൂർ പ്രതിഫലം വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങള്‍ അടക്കം പട്ടികയില്‍ ഉണ്ട്.

തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ ചിമ്പു, വിശാൽ, എസ് ജെ സൂര്യ, അദർവ, യോഗിബാബു എന്നിവർ ഈ പട്ടികയിലുണ്ടെന്നാണ് വിവരം. ധനുഷ്, വിജയ് സേതുപതി എന്നിവർക്കെതിരെയും നടപടിക്ക് സാധ്യത ഉണ്ടെന്നാണ് സൂചന. ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ഇതുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് ഉച്ചയ്ക്ക് ശേഷം തമിഴ് താരങ്ങളുടെ സംഘടന നടികര്‍ സംഘവുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.

പ്രൊഡ്യൂസേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് അടുത്തിടെ രണ്ടാം തവണയും പ്രൊഡ്യൂസേഴ്‌സ് യൂണിയൻ പ്രസിഡന്റായി ചുമതലയേറ്റ നിര്‍മ്മാതാവ് തേനാണ്ടൽ മുരളി, തമിഴ് സിനിമ രംഗത്ത് നിർമ്മാതാക്കളെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ വിവിധ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നിർമ്മാതാക്കളുടെ താൽപര്യം മുൻനിർത്തി എടുത്ത തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായി കൗൺസിൽ ജനറൽ കമ്മിറ്റി യോഗം പ്രമേയം പാസാക്കിയിരുന്നു.

വിവിധ വിഷയങ്ങളിൽ 14 നടന്മാർക്കും നടിമാർക്കുമെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നടിമാരായ അമല പോളും ലക്ഷ്മി റായിയും ഷൂട്ടിങ്ങിനിടെ തങ്ങളെ സംരക്ഷിക്കാൻ പത്ത് ബോഡി ഗാർഡുകളെ നിയമിക്കുകയും നിർമ്മാതാക്കളിൽ നിന്ന് അമിത ശമ്പളം ഈടാക്കുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നു. താരങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമോ എന്നും എന്തൊക്കെ നടപടികള്‍ എടുക്കുമെന്നുമുള്ള വിശദാംശങ്ങൾ അടുത്തയാഴ്ച ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പറയുന്നത്.

Top