തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വിജയ്കാന്തിനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി. നടന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടന്‍ വിധേയനാക്കുമെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നുമായിരുന്നു ഡി.എം.ഡി.കെ. പത്രക്കുറിപ്പില്‍ പറയുന്നു.

പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ കുറച്ചുവര്‍ഷമായി സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Top