താലിബാനെ വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് വിലയിരുത്തണം: ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇക്കഴിഞ്ഞ ദിവസങ്ങളിലായി 2000-ല്‍ അധികം അഫ്ഗാന്‍ പൗരന്മാരെ അഫ്ഗാന്‍ വിടുന്നതിന് ബ്രിട്ടന്‍ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വേനല്‍ക്കാല അവധിയിലായിരുന്ന എം.പി.മാരെ അടിയന്തരമായി തിരികെ വിളിച്ച് നടത്തിയ പാര്‍ലമെന്റ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു സമ്മേളനം. ബ്രിട്ടീഷ് സര്‍ക്കാര്‍ താലിബാന്‍ പ്രതിസന്ധി കൈകാര്യം ചെയ്തതിനെ ജോണ്‍സണ്‍ ന്യായീകരിച്ചു. പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നതിനായി ബ്രിട്ടന്‍ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

അഫ്ഗാനില്‍ നിന്ന് ഇതുവരെ 306 ബ്രിട്ടീഷ് പൗരന്മാരെയും 2052 അഫ്ഗാന്‍ പൗരന്മാരെയും രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. 2000-ല്‍ അധികം അഫ്ഗാന്‍ പൗരന്മാരുടെ അപേക്ഷകള്‍ തീര്‍പ്പാക്കി. കുറെയേറെ അപേക്ഷകളിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും അഫ്ഗാനില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നിരിക്കാന്‍ യു.കെ. ഉദ്യോഗസ്ഥര്‍ രാപകലില്ലാതെ ജോലി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാബൂളിലെ പുതിയ സര്‍ക്കാരിനെ തിടുക്കത്തില്‍ പിന്തുണയ്ക്കുന്നത് ചിലപ്പോള്‍ തെറ്റായേക്കാം. അഫ്ഗാന്റെ ഭാവിയെ കുറിച്ച് ആശങ്കയുളള രാജ്യങ്ങള്‍ പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന് പുതിയ സര്‍ക്കാരിന്റെ പെരുമാറ്റം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുമ്പ് പൊതുവായ ചില മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

കാബൂളിലെ പുതിയ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി അവരുടെ തിരഞ്ഞെടുപ്പ്, പ്രവൃത്തികള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സഹജീവികളോടുള്ള സമീപനം എന്നിവയിലുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തും.- അദ്ദേഹം വ്യക്തമാക്കി.

താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനുശേഷം അവിടുത്തെ പൗരന്മാര്‍ക്ക് പുനഃരധിവാസ പദ്ധതി ചൊവ്വാഴ്ച ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍, കുട്ടികള്‍, പലവിധ ഭീഷണിയുള്ളവര്‍, താലിബാനില്‍ നിന്നു പീഡനമേറ്റുവാങ്ങിയര്‍ എന്നിവര്‍ക്കു പുനഃരധിവാസ പദ്ധതിയില്‍ പ്രഥമപരിഗണന നല്‍കുമെന്നും ബ്രിട്ടണ്‍ അറിയിച്ചിരുന്നു.

സിറിയന്‍ സംഘര്‍ഷത്തിനുശേഷം 2014 മുതല്‍ ഈ വര്‍ഷം വരെ നടത്തിയ പുനഃരധിവാസ പദ്ധതിക്കു സമാനമായ രീതിയിലാണ് അഫ്ഗാനിലും ബ്രിട്ടണ്‍ ആളുകളെ ഒഴിപ്പിക്കുന്നത്. ഇതുവരെ സിറിയയില്‍ നിന്ന് 20,000 പേരെയാണ് ബ്രിട്ടണ്‍ പുനഃരധിവസിപ്പിച്ചത്. അഫ്ഗാനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് 900 സൈനികരെയാണ് ബ്രിട്ടണ്‍ നിയോഗിച്ചിട്ടുള്ളത്.

 

Top