കട്ടിങും ഷേവിങും വേണ്ട, താലിബാനെക്കൊണ്ട് പൊറുതി മുട്ടിയെന്ന് സലൂണ്‍ ഉടമകള്‍ !

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കാടന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് താലിബാന്‍. ഇപ്പോഴിതാ സലൂണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശവും വന്നുകഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ക്ലീന്‍ ഷേവ് ചെയ്യുന്നതിനും താടി മുറിക്കുന്നതിനും താലിബാന്‍ ഭീകരര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.

മുടിയിലും അധികം പരീക്ഷണങ്ങള്‍ വേണ്ടെന്നാണ് താലിബാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ ഗാഹില്‍ വച്ച് താലിബാന്‍ പ്രതിനിധികള്‍ സലൂണുടമകളെ വിഴിച്ചുവരുത്തി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താലിബാന്‍ നല്‍കിയ കത്ത് ദി ഫ്രോണ്ടിയര്‍ പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. സലൂണുകളില്‍ സംഗീതം കേള്‍പ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

നേരത്തെ, പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ നാലു പേരുടെ വധശിക്ഷ താലിബാന്‍ നടപ്പിലാക്കിയിരുന്നു. തട്ടിക്കൊണ്ട് പോയതിനാണ് ശിക്ഷ നല്‍കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വധശിക്ഷയ്ക്ക് വിധേയരായവരുടെ മൃതദേഹങ്ങള്‍ പരസ്യമായി കെട്ടിത്തൂത്തി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

Top