അമേരിക്ക തലയ്ക്ക് വിലയിട്ട മുല്ല ഒമര്‍ ഒളിവില്‍ കഴിഞ്ഞത് യുഎസ് സൈനിക ക്യാമ്പിനരികെ !

ഇസ്ലാമാബാദ്: താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ തലയ്ക്ക് അമേരിക്കന്‍ ഗവണ്‍മെന്റ് ഒരുകോടി രൂപ വിലയിട്ടത് ലോക മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയായിരുന്നു. പക്ഷേ അമേരിക്കയുടെ പ്രധാന നോട്ടപ്പുള്ളി ലിസ്റ്റില്‍പെടുന്ന മുല്ല ഒമറിനെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ലോകപൊലീസ് ചമയുന്ന അമേരിക്കയ്ക്ക് കേള്‍ക്കാന്‍ ഒട്ടും സുഖമുണ്ടാക്കുന്ന ഒന്നല്ല.

അമേരിക്ക ഒരു കോടി ഡോളര്‍ തലയ്ക്ക് വിലയിട്ട താലിബാന്‍ നേതാവ് മുല്ല ഒമര്‍, മരിക്കുന്നത് വരെ ഒളിവില്‍ കഴിഞ്ഞത് യുഎസ് സൈനിക ക്യാമ്പിന്റെ തൊട്ടരികിലാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡച്ച് ജേണലിസ്റ്റ് ബെറ്റെ ഡാം എഴുതിയ ജീവചരിത്രത്തിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക ക്യാമ്പില്‍ നിന്നും വെറും മൂന്ന് കിലോ മീറ്റര്‍ അകലെയാണ് മുല്ല ഒമര്‍ ജീവിച്ചിരുന്നത്.

2001 സെപ്റ്റംബറില്‍ അമേരിക്കയിലെ ട്വിന്‍ ടവറില്‍ അല്‍ ഖ്വയ്ദ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഒമര്‍ അബ്ദുള്ളയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യുഎസ് ഒരു കോടി ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചത്. അതോടെ ഇയാള്‍ പാക്കിസ്ഥാനിലേക്ക് കടന്നുവെന്നാണ് യുഎസ് സൈന്യം കരുതിയിരുന്നത്. എന്നാല്‍ അഫ്ഗാനിലെ സാബൂള്‍ പ്രവിശ്യയിലെ ജന്മനാട്ടില്‍ ഏകാന്തജീവിതം നയിക്കുകയായിരുന്നു ഈ ഭീകരന്‍. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് ഒരു ഭീകരനാണെന്ന് അയല്‍വാസികള്‍ക്കും അറിയില്ലായിരുന്നു.

വീടിരിക്കുന്ന പ്രദേശത്ത് പട്രോളിങ്ങ് നടത്തിയിരുന്ന അമേരിക്കന്‍ സൈനികര്‍ രണ്ട് തവണ മുല്ല ഒമറിന്റെ ഒളിത്താവളത്തിന് തൊട്ടരികില്‍ വരെയെത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സൈനികര്‍ വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ മുല്ല ഒമര്‍ തന്റെ രഹസ്യമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. മുല്ല ഒമറിന്റെ ബോഡിഗാര്‍ഡായിരുന്ന ജബ്ബാര്‍ ഒമരിയാണ് ഇക്കാര്യങ്ങള്‍ എഴുത്തുകാരനോട് വെളിപ്പെടുത്തിയത്.

ഏതായാലും അമേരിക്കന്‍ ഇന്റലിജന്‍സിന് നാണക്കേടാകുന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ എല്ലാവരെയും വിറപ്പിക്കുന്ന ലോകപൊലീസ് അക്ഷരാര്‍ത്ഥത്തില്‍ നാണംകെട്ടിരിക്കുകയാണ്.

Top