അഫ്ഗാനില്‍ വനിതാ വോളിബോള്‍ താരത്തെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

കാബൂള്‍ : അഫ്ഗാന്‍ വനിതാ ദേശീയ ടീമിന്റെ ഭാഗമായ ജൂനിയര്‍ വോളിബോള്‍ താരത്തെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തലവെട്ടി മാറ്റിയ നിലയിലുള്ള യുവതിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്റെ ടീമിലെ അംഗത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പരിശീലകനാണ് വിദേശ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തിയത്. മഹജബിന്‍ ഹക്കിമി എന്ന വനിതാരത്തിനെ ഒക്ടോബര്‍ ആദ്യവാരമാണ് കൊലപ്പെടുത്തിയത്, എന്നാല്‍ സംഭവം പുറത്ത് പറയരുതെന്ന് കുടുംബാംഗങ്ങളെ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തി. മഹജബിന്റെ ദുര്‍ഗതിയറിഞ്ഞ സഹതാരങ്ങളെല്ലാം ഇപ്പോള്‍ ഒളിവിലാണ്.

ഗനി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് മുമ്ബ് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബിനുവേണ്ടിയും മഹജബിന്‍ കളിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ രാജ്യത്തിന്റെ സമ്ബൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ താരങ്ങള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവരില്‍ രണ്ട് കളിക്കാര്‍ രാജ്യത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഭരണം ഏറ്റെടുത്തതോടെ താലിബാന്‍ വനിതാ കായികതാരങ്ങളെ തിരിച്ചറിയാനും വേട്ടയാടാനും ആരംഭിച്ചു. 1978ലാണ് അഫ്ഗാന്‍ ദേശീയ വനിതാ വോളിബോള്‍ ടീം രൂപീകരിച്ചത്.

കഴിഞ്ഞ ആഴ്ച ഫിഫയും ഖത്തര്‍ സര്‍ക്കാരും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ദേശീയ ഫുട്ബോള്‍ ടീമംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നൂറോളം വനിതാ ഫുട്ബോള്‍ കളിക്കാരെ വിജയകരമായി ഒഴിപ്പിച്ചിരുന്നു. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ കായിക സാമൂഹിക മേഖലകളിലെല്ലാം സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അഫ്ഗാന്‍ പെണ്‍കുട്ടികളെ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിലക്കിയതും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

Top