അച്ഛന്‍ വിമത പോരാളിയെന്ന് സംശയം, കുഞ്ഞിനെ വെടിവെച്ചു കൊന്ന് താലിബാന്‍ പക

കാബൂള്‍: അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാന്റെ ക്രൂരതകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താലിബാനെതിരെ പഞ്ച്ഷീര്‍ താഴ്വരയില്‍ പോരാടുന്ന വിമതസൈന്യത്തിലെ അംഗമെന്ന് സംശയിക്കുന്ന വ്യക്തിയുടെ കുഞ്ഞിനെ താലിബാന്‍ വെടിവച്ചു കൊന്നിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനിലെ തഖാര്‍ പ്രവിശ്യയിലാണ് സംഭവം. താലിബാനെതിരെ പഞ്ച്ഷീര്‍ താഴ്വരയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ പുറംലോകത്തെ അറിയിക്കുന്ന പഞ്ച്ഷീര്‍ ഒബ്‌സര്‍വര്‍ എന്ന മാദ്ധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭവം പുറത്തായതോടെ താലിബാനെതിരെ അഫ്ഗാനിസ്ഥാനില്‍ നിലവിലുള്ള ഏതാനും സ്വതന്ത്ര മാദ്ധ്യമങ്ങള്‍ കടുത്ത നിലപാടെടുത്തിട്ടുണ്ട്. പഞ്ച്ഷീര്‍ താഴ്വര കേന്ദ്രീകരിച്ചു നടക്കുന്ന വിമതപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള താലിബാന്റെ അസഹിഷ്ണുതയാണ് ഈ സംഭവം വെളിവാക്കുന്നതെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധവും അക്രമങ്ങളും ഇല്ലാതെ താലിബാന് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും ചോര ഒഴുക്കാതെ കാബൂള്‍ പിടിച്ചടക്കി എന്ന അവകാശവാദം അവരുടെ മുഖം മിനുക്കാന്‍ വേണ്ടിയുള്ള അടവായിരുന്നെന്നും ഇന്‍സൈഡര്‍ പത്രം ഇതുസംബന്ധിച്ച് എഴുതിയിരിക്കുന്നത്.

ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ മികച്ച ഭരണം കാഴ്ച വയ്ക്കുമെന്ന് അഫ്ഗാന്‍ പിടിച്ചടക്കിയ പിന്നാലെ വാക്കു നല്‍കിയ താലിബാനില്‍ നിന്നും തികച്ചും വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞദിവസം, പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ നാലു പേരുടെ വധശിക്ഷ താലിബാന്‍ നടപ്പിലാക്കിയിരുന്നു. തട്ടിക്കൊണ്ട് പോയതിനാണ് ശിക്ഷ നല്‍കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വധശിക്ഷയ്ക്ക് വിധേയരായവരുടെ മൃതദേഹങ്ങള്‍ പരസ്യമായി കെട്ടിത്തൂത്തി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

Top