കാബൂളില്‍ പാക് വിരുദ്ധ റാലി നടത്തിയ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് താലിബാന്‍

കാബൂള്‍: പാക് വിരുദ്ധ റാലിയുമായി അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍. പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തില്‍ താലിബാനെ പാകിസ്ഥാൻ സഹായിക്കുന്നു എന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞിരുന്നു. പിന്നാലെയാണ് ‘പാകിസ്ഥാൻ അഫ്ഗാന്‍ വിട്ടു പോവുക’ എന്ന മുദ്രാവാക്യവും ബാനറുകളുമായി ആളുകള്‍ കാബൂളിലെ പാക് എംബസിക്ക് മുമ്പില്‍ പ്രതിഷേധിച്ചത്. ഇവരില്‍ കൂടുതല്‍ പേരും സ്ത്രീകളായിരുന്നുവെന്നാണ് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്‍ വിട്ടു പോവുക’ എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാര്‍ പാക് എംബസിക്ക് മുമ്പിലെത്തിയത് എന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നിലനില്‍ക്കെ പാക് ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഫൈസ് ഹമീദിന്റെ നേതൃത്വത്തില്‍ ഒരു സംഘം കാബൂളില്‍ എത്തിയിരുന്നു. അധികാരത്തിന് വേണ്ടി താലിബാനകത്ത് തന്നെ പോരാട്ടം ആരംഭിച്ചതോടെയാണ് പാകിസ്ഥാൻ പ്രത്യക്ഷമായിത്തന്നെ താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെട്ടത്.

നേരത്തെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന്‍ നേതാക്കളായ ബറാദര്‍ വിഭാഗവും ഹഖാനി വിഭാഗവും പരസ്പരം വെടിവെപ്പ് നടത്തിയിരുന്നു. ഇതില്‍ ബറാദറിന് പരിക്കേറ്റതായും അദ്ദേഹത്തെ പാക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശി മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാക് ഐഎസ്‌ഐ സംഘം കാബൂളിലെത്തുന്നത്.

ഐഎസ്‌ഐ ചീഫ് മുല്ല ബറാദറുമായി കൂടിക്കാഴ്ച നടത്തിയത് താലിബാന്‍ വക്താവ് സൈബിഹുള്ള മുജാഹിദ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഐഎസ്‌ഐ സംഘം താമസിക്കുന്ന കാബൂള്‍ സെറിന ഹോട്ടലിലേക്ക് മുദ്രാവാക്യവുമായി നീങ്ങിയ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ വേണ്ടി താലിബാന്‍ ആകശത്തേക്ക് വെടിവെച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ആസ്വക ന്യൂസ് ഏജന്‍സി ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തുണ്ട്.

 

Top