അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍. ഹൈസ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് താലിബാന്‍ പുറത്തിറക്കിയ ഉത്തരവില്‍ ആണ്‍കുട്ടികളെപ്പറ്റി മാത്രമാണ് പറയുന്നതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ കാര്യം പരാമര്‍ശിക്കുന്നതേയില്ല.
ഇതോടെ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം അടുത്ത മാസം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ തിരിച്ചെത്താന്‍ കഴിയും.

എന്നാല്‍ പെണ്‍കുട്ടികള്‍ വീടുകളില്‍ തന്നെ ഇരിക്കേണ്ടിവരും. സെക്കന്‍ഡറി സ്‌കൂളുകള്‍ ഏഴ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കുവേണ്ടി ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. പുരുഷന്മാരായ അധ്യാപകരും ആണ്‍കുട്ടികളും സ്‌കൂളുകളില്‍ എത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതു മുതല്‍ വീടുകളില്‍തന്നെ കഴിയുന്ന അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ഭാവി എന്തായിരിക്കും എന്നകാര്യത്തില്‍ വ്യക്തതയില്ല. ഇതോടെ രാജ്യത്തെ പകുതിയോളം വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തെ ഏക രാജ്യമായി അഫ്ഗാനിസ്ഥാന്‍ മാറും.
രാജ്യത്തെ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ താലിബാന്‍ കൂടുതല്‍ കടുപ്പിക്കുമെന്നതിന്റെ സൂചനയാണ് പുതിയ ഉത്തരവ്.

1990 കളില്‍ അഫ്ഗാന്റെ ഭരണം കൈയാളിയിരുന്ന കാലത്തും പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് താലിബാന്‍ വിലക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം താലിബാന്‍ നല്‍കുമെന്ന സൂചനകള്‍ ആയിരുന്നു ഇതുവരെ പുറത്തുവന്നത്.

എന്നാല്‍ ഹൈസ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് അനുമതി നിഷേധിച്ച നടപടി ഭാവിയില്‍ സര്‍വകലാശാലാ വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് ഉറപ്പാണ് രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളും ജോലിക്കെത്തുന്നത് താലിബാന്‍ ഇതിനകം വിലക്കിയിട്ടുണ്ട്. പുരുഷന്മാരെ മാത്രമാണ് പല ഓഫീസുകളിലും ജോലിക്കെത്താന്‍ അനുവദിച്ചിട്ടുള്ളത്.

 

Top