കാബൂള്‍ : താലിബാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്നും വെടിനിര്‍ത്തലിനു താലിബാനു താത്പര്യമുണ്ടെന്നാണു കരുതുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
നവംബറിലെ നാലാമത്തെ വ്യാഴാഴ്ച ആചരിക്കുന്ന താങ്സ്ഗിവിംഗ് ദിനത്തോട് അനുബന്ധിച്ച് അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയ ട്രംപ് ബാഗ്രാം സൈനിക താവളത്തില്‍ യുഎസ് സൈനികരെ അഭിസംബോധന ചെയ്തു. അഫ്ഗാനിസ്ഥാനിൽ തുടരുന്ന യുഎസ് സൈനികർക്കു നന്ദി രേഖപ്പെടുത്തുന്നതിനായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത സന്ദർശനം. ഭീകരർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച സൈനികരെ നേരിട്ടു കണ്ട് ട്രംപ് അഭിനന്ദിച്ചു.
കാബൂളിന് പുറത്തുള്ള ബാഗ്രാം സൈനികത്താവളത്തിലാണ് ട്രംപ് വന്നിറങ്ങിയത്. ഭീകരരെ നേരിടുന്നതിന് അഫ്ഗാൻ ഭരണകൂടത്തോട് തോളോടുതോൾ ചേർന്നു പ്രവർത്തിക്കുമെന്ന് ട്രംപ് അറിയിച്ചു.
14,000 യുഎസ് സൈനികരാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ ഉള്ളത്. അഫ്ഗാനിസ്ഥാനിലുള്ള യുഎസ് സൈനികരുടെ എണ്ണം 8,600 ആയി ചുരുക്കുന്നത് ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷറഫ് ഗനിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. സമാധാനക്കരാറുണ്ടാക്കാൻ താലിബാന് താൽപര്യമുണ്ടെങ്കിൽ വെടിനിർത്തൽ കരാറും അംഗീകരിക്കേണ്ടി വരുമെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അഷറഫ് ഗനി ട്വീറ്റ് ചെയ്തു.