അക്കൗണ്ടുകളില്‍നിന്നു പണം തട്ടിയെടുത്ത് ട്രിക്‌ബോട്ട്; നാല്‍പതോളം രാജ്യങ്ങള്‍ ഭീഷണിയില്‍

സൈബര്‍ ക്രിമിനലുകളുടെ പുതിയ പരീക്ഷാണത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം മോഷ്ടിക്കാനായി വൈറസ് രൂപത്തില്‍ പുതിയ ടെക്ക്‌നിക്ക് കണ്ടെത്തിയിരിക്കുന്നു.

‘കംപ്യൂട്ടര്‍ മാല്‍വെയര്‍ പ്രോഗ്രാം ട്രിക്‌ബോട്ട്’ എന്നറിയപ്പെടുന്ന വൈറസ് നാല്‍പതോളം രാജ്യങ്ങളിലാണ് ഭീഷണി ഉയര്‍ത്തുന്നത്.

ലാറ്റിനമേരിക്കയിലെ അര്‍ജന്റീന, ചിലി, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ മാല്‍വെയര്‍ പ്രോഗ്രാം ട്രിക്‌ബോട്ട് ബാധിച്ചുവെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.

ആദ്യഘട്ടത്തില്‍ ട്രിക്‌ബോട്ട് ബാധിത കംപ്യൂട്ടറുകളുടെ എണ്ണം കുറവാണെങ്കിലും പരീക്ഷണങ്ങള്‍ക്ക് ശേഷം വൈറസ് അതിവേഗത്തില്‍ പടരാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്രിക്‌ബോട്ടിനെ ആദ്യമായി തിരിച്ചറിയുന്നത്. ഏഷ്യയിലേയും ഓസ്‌ട്രേലിയയിലേയും ചില രാജ്യങ്ങള്‍ക്കൊപ്പം യുകെ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളേയും ട്രിക്‌ബോട്ട് ബാധിച്ചിരുന്നു.

ബാങ്കുകളില്‍ നിന്നുള്ള ഇമെയിലുകളെന്ന വ്യാജേന അയക്കുന്ന മെയിലുകള്‍ വഴിയാണ് ട്രിക്‌ബോട്ട് പടര്‍ന്നുപിടിച്ചത്.ഇവര്‍ അയക്കുന്ന വെബ് സൈറ്റുകള്‍ തുറക്കുന്ന ഇടപാടുകാരുടെ യൂസര്‍നെയിമും പാസ്‌വേഡും ചോര്‍ത്തുന്നതോടെ സൈബര്‍ ക്രിമിനലുകള്‍ ഇതുപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നു.

ഏഷ്യ, യൂറോപ്പ്, ഉത്തരദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍ ട്രിക്‌ബോട്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബാങ്കിങ് ഇടപാടുകള്‍, പണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയവയെയാണ് പ്രധാനമായും ട്രിക്‌ബോട്ടിന് പിന്നിലുള്ളവര്‍ ലക്ഷ്യം വെക്കുന്നത്. രാജ്യാന്തര തലത്തില്‍ കണ്ണികളുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

വാനാക്രൈ മാതൃകയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള വൈറസാണ് ട്രിക്‌ബോട്ട് .
.

Top