താജ്മഹല്‍ സംരക്ഷണം; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്തതില്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് ( എ എസ് ഐ) സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. താജിന്റെ പ്രതലത്തിന് കീടങ്ങളും ഫംഗസും കാരണം കാര്യമായ കേടുപാട് സംഭവിച്ച സാഹചര്യത്തില്‍ എന്താണ് പരിഹാര നടപടിയായി സ്വീകരിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതരോടും പുരാവസ്തു വകുപ്പിനോടും സുപ്രീം കോടതി ചോദിച്ചു.

പുരാവസ്തു വകുപ്പ് അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ചരിത്ര ശേഷിപ്പിന് ഈ ഗതി വരില്ലായിരുന്നു. അവരുടെ ജോലി നിര്‍വഹിക്കാത്തതിന് പുരാവസ്തു അധികൃതര്‍ നല്‍കുന്ന വിശദീകരണം ഞെട്ടിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

താജിന്റെ സംരക്ഷണത്തിന് എ എസ് ഐയുടെ സഹായം തുടര്‍ന്നും സ്വീകരിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജസ്റ്റിസ് എം.ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ എ.എന്‍.എസ് നദ്കര്‍ണിയോട് പറഞ്ഞു.

സുപ്രീം കോടതിയുടെ അഭ്യര്‍ത്ഥന മാനിച്ച് വനം പരിസ്ഥിതി മന്ത്രാലയം അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ താജ്മഹലിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് നദ്കര്‍ണി അറിയിച്ചു. നിലവില്‍ താജ്മഹല്‍ നേരിടുന്ന കീട ബാധ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം യമുന നദി മലിനീകരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.നേരത്തെയും സുപ്രീം കോടതി പുരാവസ്തുവകുപ്പിനെ വിമര്‍ശിച്ചിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയ്ക്കാണ് താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ളത്.

Top