കേരളത്തിന് റിപ്പബ്ലിക് ദിന പരേഡില്‍ അവസരം നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന് റിപ്പബ്ലിക് ദിന പരേഡില്‍ അവസരം നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കാനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം നിരാകരിച്ചു. കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു പ്രമേയം. മൂന്ന് തവണ വിദഗ്ധരുടെ സമിതി പരിശോധിച്ച ശേഷമാണ് കേരളത്തിന്റെ അപേക്ഷ തള്ളിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്ന പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ബിജെപി സഖ്യം വിട്ടു കോണ്‍ഗ്രസിന്റെ കൈപിടിച്ചു ശിവസേന സര്‍ക്കാര്‍ രൂപീകരിച്ച മഹാരാഷ്ട്രസംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയതു സംബന്ധിച്ചു വിവാദം മുറുകുന്നതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്.

രണ്ടു വട്ടം ചര്‍ച്ച നടത്തിയ ശേഷമാണ് ബംഗാളിന്റെ ടാബ്ലോ നിര്‍ദേശം തള്ളിയതെന്നും 2019 ല്‍ ഇതേ മാനദണ്ഡം പിന്തുടര്‍ന്ന ശേഷമാണ് ബംഗാളിന്റെ ടാബ്ലോ ഉള്‍പ്പെടുത്തിയിരുന്നതെന്നും പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചു.

പൗരത്വബില്‍ എതിര്‍ത്തതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബംഗാളിലെ പാര്‍ലമെന്ററികാര്യ മന്ത്രി തപസ് റോയ് കുറ്റപ്പെടുത്തി.

റിപ്പബ്ലിക് ദിന പരേഡിനായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഉള്‍പ്പെടെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ആകെ 36 നിര്‍ദേശങ്ങളാണു ലഭിച്ചിരുന്നത്.വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നുമായി 24 നിര്‍ദേശങ്ങളും ലഭിച്ചു. ആകെ ലഭിച്ച 58 നിര്‍ദേശങ്ങളില്‍ 22 എണ്ണത്തിനു മാത്രമാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയത്

വ്യക്തമായ കാരണങ്ങള്‍ അറിയിക്കാതെയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചരിക്കുന്നത്. ആദ്യ മൂന്ന് റൗണ്ടുകളിലും കേരളത്തിന്റെ ആശയത്തിന് അനുമതി ലഭിച്ചിരുന്നു. കലാമണ്ഡലവും, തെയ്യവും വള്ളംകളിയുമുള്‍പ്പെട്ട നിശ്ചല ദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശനാനുമതി ലഭിക്കാത്തത്.

Top