ടി20 ലോകകപ്പ്: അയര്‍ലന്‍ഡിനെ കീഴടക്കി ശ്രീലങ്ക

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ കീഴടക്കി ശ്രീലങ്ക. 129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ജയത്തിലെത്തി. കുശാല്‍ മെന്‍ഡിസ് 43 പന്തില്‍ 68 ഉം, ചരിത് അസലങ്ക 22 പന്തില്‍ 31 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ധനഞ്ജയ ഡിസില്‍വ 25 പന്തില്‍ 31 റണ്‍സ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിനെ 20 ഓവറില്‍ 8 വിക്കറ്റിന് 128 റണ്‍സ് എന്ന സ്കോറില്‍ ലങ്ക പിടിച്ചുനിർത്തി. 42 പന്തില്‍ 45 റണ്‍സെടുത്ത ഹാരി ടെക്‌ടറാണ് ടോപ് സ്കോറര്‍. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് 25 പന്തില്‍ 34 റണ്‍സ് നേടി. ജോര്‍ജ് ഡോക്‌റെല്ലും(14), ലോകന്‍ ടക്കറും(10) മാത്രമാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍. മഹീഷ് തീക്ഷ്‌ണയും വനിന്ദു ഹസരങ്കയും രണ്ട് വീതം പേരെ പുറത്താക്കിയപ്പോള്‍ ബിനിരു ഫെര്‍ണാണ്ടോയും ലഹിരും കുമാരയും ചാമിക കരുണരത്‌നെയും ധനഞ്ജയ ഡിസില്‍വയും ഓരോ വിക്കറ്റ് നേടി. 19-ാം ഓവറിലെ ആദ്യ പന്തില്‍ ഗാരെത് ഡിലേനിയെയും(6 പന്തില്‍ 9), നാലാം ബോളില്‍ മാര്‍ക്ക് അഡൈറിനേയും(1 പന്തില്‍ 0) വനിന്ദു ഹസരങ്കയും പുറത്താക്കിയത് ശ്രദ്ധേയമായി.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് കുശാല്‍ മെന്‍ഡിസും ധനഞ്ജയ ഡിസില്‍വയും ലങ്കയ്ക്ക് നല്‍കിയത്. 25 പന്തില്‍ 31 റണ്‍സെടുത്ത ധനഞ്ജയയെ ഡിലേനി പുറത്താക്കി. ഐറിഷ് ഫീള്‍ഡര്‍മാരുടെ സഹായം കൂടിയായതോടെ ലങ്ക അനായാസം ഓവറില്‍ 100 കടന്നു. കുശാല്‍ മെന്‍ഡിസ് 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതോടെ ലങ്ക ജയത്തിലെത്തി. മെന്‍ഡിസിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്. 15-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സറോടെ കുശാല്‍ കുശാലായി മത്സരം ഫിനിഷ് ചെയ്തു.

Top