ടി20 ലോകകപ്പ്: സൂപ്പർ 12 പോരാട്ടത്തിൽ നെതർലാൻഡ്‌സിനെ എറിഞ്ഞിട്ട് ബംഗ്ലാദേശ്

ടി20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 9 റണ്‍സ് വിജയവുമായി ബംഗ്ലാദേശ്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍‌ഡ്‌സിന്റെ പോരാട്ടം 20 ഓവറില്‍ 135 റണ്‍സില്‍ അവസാനിച്ചു. 4 ഓവറില്‍ 25 റണ്‍സിന് നാല് വിക്കറ്റുമായി ടസ്‌കിന്‍ അഹമ്മദാണ് ജയമൊരുക്കിയത്. ഹസന്‍ മഹ്മൂദ് രണ്ടും ഷാക്കിബ് അല്‍ ഹസനും സൗമ്യ സര്‍ക്കാരും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ ടസ്‌കി‌ന്‍ അഹമ്മദിന് മുന്നില്‍ തുടക്കത്തിലെ പതറിയ നെതര്‍ലന്‍ഡ്‌സിന് ടോപ് ത്രീ ബാറ്റര്‍മാരടക്കം നാല് പേരെ 3.4 ഓവറില്‍ നഷ്‌ടമാകുമ്പോള്‍ 15 റണ്‍സ് മാത്രമാണ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ഇന്നിംഗ്‌സിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റുമായി ടസ്‌കിന്‍ കൊടുങ്കാറ്റാവുകയായിരുന്നു. ഒന്നാം പന്തില്‍ തന്നെ വിക്രംജീത് സിംഗിനെ ടസ്‌കിന്‍, യാസിര്‍ അലിയുടെ കൈകളിലെത്തിച്ചു. രണ്ടാം പന്തില്‍ ബാസ് ഡി ലീഡ് നുരുല്‍ ഹസന്റെ കൈകളില്‍ അവസാനിച്ചു.

ഹൊബാര്‍ടില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിനാണ് 144 റണ്‍സെടുത്തത്. 27 പന്തില്‍ 38 റണ്‍സെടുത്ത അഫീഫ് ഹൊസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 20 പന്തില്‍ 25 റണ്‍സെടുത്ത നജ്‌മുല്‍ ഹൊസൈന്‍ ഷാന്റോയാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ 9 പന്തില്‍ 7നും, ലിറ്റന്‍ ദാസ് 11 പന്തില്‍ 9നും, സൗമ്യ സര്‍ക്കാര്‍ 14 പന്തില്‍ 14നും, യാസിര്‍ അലി 5 പന്തില്‍ 3നും പുറത്തായത് ബംഗ്ലാദേശിന് തിരിച്ചടിയായി. എട്ടാമനായിറങ്ങി 12 പന്തില്‍ പുറത്താകാതെ 20* റണ്‍സെടുത്ത മൊസദേക് ഹൊസൈനാണ് ബംഗ്ലാദേശിനെ അവസാന ഓവറുകളില്‍ കാത്തത്.

നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ മീകെരെനും ബാസ് ഡി ലീഡും രണ്ട് വീതവും ഫ്രഡ് ക്ലാസനും ടിം പ്രിന്‍ഗ്ലിനും ഷരീസ് അഹമ്മദും ലോഗന്‍ വാന്‍ ബീക്കും ഓരോ വിക്കറ്റും നേടി.

Top