ടി-20 ലോകകപ്പ്; അഫ്ഗാന്‍ – കിവീസ് പോരാട്ടം ഇന്ന്

അബുദാബി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഞായറാഴ്ച കളി ഇല്ല. പക്ഷേ, ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് കാത്തിരുന്നതിനെക്കാളേറെ ആവേശത്തോടെ ഞായറാഴ്ച ന്യൂസീലന്‍ഡ്-അഫ്ഗാനിസ്താന്‍ പോരാട്ടത്തിന് ആരാധകര്‍ കാത്തിരിക്കുന്നു.

ന്യൂസീലന്‍ഡ് അഫ്ഗാനിസ്താന്‍ മത്സരം അവസാനിക്കുമ്പോള്‍ ആരാണ് ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീം എന്ന് വ്യക്തമാകും. വൈകീട്ട് 3.30 മുതല്‍ അബുദാബിയിലാണ് മത്സരം. ന്യൂസീലന്‍ഡ് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. എട്ടു പോയന്റുമായി ന്യൂസീലന്‍ഡ് സെമിയിലെത്തും. അഫ്ഗാനിസ്താന്‍ ജയിച്ചാല്‍ ന്യൂസീലന്‍ഡിനും അഫ്ഗാനിസ്താനും ആറു പോയന്റ് വീതമാകും. ഇന്ത്യയുടെ പ്രതീക്ഷ പൂക്കും.

തിങ്കളാഴ്ച, ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ ഇന്ത്യ നമീബിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്കും ആറു പോയന്റാകും. വെള്ളിയാഴ്ച സ്‌കോട്‌ലന്‍ഡിനെതിരേ വമ്പന്‍ വിജയം നേടിയ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ ഗ്രൂപ്പില്‍ ഒന്നാമതാണിപ്പോള്‍. നമീബിയയ്‌ക്കെതിരേ നല്ല വിജയം നേടിയാല്‍ റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ എത്താം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തകര്‍പ്പന്‍ ജയം ഇന്ത്യന്‍ ടീമിന് ആവേശം പകര്‍ന്നിട്ടുണ്ട്.

അഫ്ഗാനിസ്താനെതിരേ ന്യൂസീലന്‍ഡിന് ജയം എളുപ്പമാകില്ല. ട്വന്റി 20 യില്‍ മികച്ച റെക്കോഡുള്ള അഫ്ഗാനിസ്താന്‍, ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ 130 റണ്‍സിനും നമീബിയയെ 62 റണ്‍സിനും തോല്‍പ്പിച്ചു. പാകിസ്താനെതിരേയും നന്നായി കളിച്ചെങ്കിലും അവസാനനിമിഷം അടിതെറ്റി. ഇന്ത്യയ്‌ക്കെതിരേ വലിയ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങി. അഫ്ഗാനിസ്താനും ന്യൂസീലന്‍ഡും ട്വന്റി-20യില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടില്ല.

ആദ്യ മത്സരത്തില്‍ പാകിസ്താനോട് അഞ്ചു വിക്കറ്റിന് തോറ്റ ന്യൂസീലന്‍ഡ് ആകട്ടെ, ഇന്ത്യയ്‌ക്കെതിരേ അടക്കം തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍ നേടി കപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നായി. അഫ്ഗാനെ തോല്‍പ്പിച്ചാല്‍, പിന്നെ റണ്‍റേറ്റിനെ കാത്തിരിക്കേണ്ട.

 

Top