ടി20 വനിതാ ലോകകപ്പ്; ടീം അംഗങ്ങള്‍ക്ക് ബിസിസിഐ സമ്മാനത്തുക വിതരണം ചെയ്തില്ലെന്ന് ആരോപണം

women-cricket

മുംബൈ: ടി20 ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നല്‍കിയില്ലെന്ന് ആരോപണം. ബ്രിട്ടീഷ് മാധ്യമമാണ് ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം കിട്ടിയ തുകയാണ് താരങ്ങള്‍ക്ക് നല്‍കാതിരുന്നത്.

കൊവിഡ് മൂലം ബിസിസിഐ ആസ്ഥാനം അടഞ്ഞുകിടക്കുന്നതിനാലാണ് തുക കൈമാറ്റം വൈകുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. നവംബറില്‍ മാത്രമാണ് ഐസിസിയില്‍ നിന്ന് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും ബിസിസിഐ വ്യക്തമാക്കി. എന്നാല്‍ ആരോപണത്തില്‍ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഓസ്‌ട്രേലിയയിലായിരുന്നു വനിതാ ടി20 ലോകകപ്പ് നടന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. റണ്ണേഴ്‌സ് അപ്പായ ഇന്ത്യന്‍ ടീമിന് അഞ്ച് ലക്ഷം ഡോളര്‍ സമ്മാനത്തുകയായി ലഭിച്ചു. ഈ പണം ബിസിസിഐയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്.

ലോകകപ്പ് കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും സമ്മാനത്തുക വീതിച്ചു നല്‍കാത്തതില്‍ കളിക്കാരാരും ഇതുവരെ പരസ്യമായി പരാതി പറഞ്ഞിട്ടില്ല. ഇതിനിടെയാണ് ബ്രിട്ടീഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

കൊവിഡ് വ്യാപനം മൂലം മുംബൈയിലെ ബിസിസിഐ ആസ്ഥാനം ഏറെ നാള്‍ അടച്ചിടേണ്ടി വന്നു. ഇതാണ് പണം വീതിച്ച് നല്‍കുന്നതിന് തടസ്സമായത്. അടുത്ത ആഴ്ചക്കകം തന്നെ താരങ്ങള്‍ക്ക് കിട്ടേണ്ട പണം അവരുടെ കൈവശം എത്തുമെന്നും ബിസിസിഐ അധികൃതര്‍ സൂചിപ്പിക്കുന്നു.

 

Top