ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തില്‍ വിധിയെഴുതുക ഒറ്റക്കാര്യമെന്ന് മാത്യു ഹെയ്ഡന്‍

ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാന് മേല്‍ സമ്പൂര്‍ണ മേധാവിത്വം ഇന്ത്യക്കുണ്ട് എങ്കിലും ക്യാപ്റ്റന്‍സി മത്സരത്തില്‍ നിര്‍ണായകമാകും എന്ന് പറയുകയാണ് പാക് ബാറ്റിംഗ് കണ്‍സള്‍ട്ടന്റും മുന്‍ ഓസീസ് ഓപ്പണറുമായ മാത്യു ഹെയ്ഡന്‍.

‘ഐപിഎല്ലില്‍ കണക്കുകള്‍ നോക്കിയാല്‍ മുന്‍ റെക്കോര്‍ഡുകള്‍ പോലെ വ്യക്തിഗത പ്രകടനം നല്ലതായിരുന്നില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എം എസ് ധോണിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഓയിന്‍ മോര്‍ഗനും ഫൈനലിലേക്ക് നയിച്ചു. ഇതില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. വരും മത്സരത്തിലും (ഇന്ത്യ-പാക്) ക്യാപ്റ്റന്‍സി നിര്‍ണായകമാകും. വളരെ ചെറിയ തെറ്റുപോലും വിധിയെഴുത്തിനെ സ്വാധീനിക്കും’ എന്നും ഹെയ്ഡന്‍ പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യപാകിസ്ഥാന്‍ മത്സരത്തിന് രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഞായറാഴ്ച്ച ദുബായിലാണ് ഇന്ത്യപാക് സൂപ്പര്‍പോരാട്ടം. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.

Top