ടി. പത്മനാഭന്റെ ജീവിതകഥ ആദ്യമായി സിനിമയാകുന്നു

ജീവിതത്തില്‍ 95 വര്‍ഷവും എഴുത്തില്‍ മുക്കാല്‍ നൂറ്റാണ്ടും സജീവമായി പിന്നിടുന്ന മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന എഴുത്തുകാരിലൊരാളായ ടി. പത്മനാഭന്റെ ജീവിതകഥ ആദ്യമായി സിനിമയാകുന്നു. ടി. കെ പത്മിനി എന്ന വിഖ്യാത മലയാളി ചിത്രകാരിയുടെ ജീവിതകഥ ‘പത്മിനി’ എന്ന പേരില്‍ സിനിമയാക്കിയ കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് ആണ് നളിനകാന്തി എന്ന പേരില്‍ ടി. പത്മനാഭന്റെ ജീവിതകഥയും വെള്ളിത്തിരയിലെത്തിക്കുന്നത്. സുസ്മേഷ് ചന്ത്രോത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘നളിനകാന്തി’യില്‍ ടി. പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോള്‍, രാമചന്ദ്രന്‍, പത്മാവതി, കാര്‍ത്തിക് മണികണ്ഠന്‍, ശ്രീകല മുല്ലശ്ശേരി എന്നിവരും ഒന്നിക്കുന്നു.

‘പത്മിനി’ സിനിമയുടെ നിര്‍മ്മാതാവായ ടി. കെ ഗോപാലനാണ് കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ ബാനറില്‍ നളിനകാന്തി നിര്‍മ്മിക്കുന്നത്. മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ടുതവണ നേടിയ മനേഷ് മാധവനാണ് ഛായാഗ്രഹണം. മികച്ച ശബ്ദരൂപകല്‍പ്പനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം മൂന്ന് തവണ നേടിയ രംഗനാഥ് രവി ശബ്ദരൂപകല്‍പ്പന നിര്‍വ്വഹിക്കുന്നു.

1931-ല്‍ കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നിലാണ് തിണക്കല്‍ പത്മനാഭന്‍ എന്ന ടി. പത്മനാഭന്റെ ജനനം. കഥകള്‍ മാത്രമെഴുതി മലയാളസാഹിത്യത്തിലും ഇന്ത്യന്‍ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ടി. പത്മനാഭന്റെ അനേകം കഥകള്‍ സിനിമയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ചലച്ചിത്രരൂപത്തിലെത്തുന്നത്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതിയും എഴുത്തച്ഛന്‍ പുരസ്‌കാരവും വരെ നേടിയ സര്‍ഗ്ഗധനനായ എഴുത്തുകാരനാണ് ടി. പത്മനാഭന്‍. ജീവിതത്തില്‍ ധിക്കാരിയെന്നും നിഷേധിയെന്നും പേരുകേള്‍പ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ജീവിതത്തിലെ ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത സ്വകാര്യജീവിതവും സാഹിത്യസംഭാവനകളും നളിനകാന്തിയിലൂടെ പ്രേക്ഷകസമക്ഷത്തില്‍ എത്തുന്നു. മൂന്നുവര്‍ഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് സുസ്മേഷ് ചന്ത്രോത്ത് നളിനകാന്തി പൂര്‍ത്തിയാക്കുന്നത്. ‘നിധി ചാല സുഖമാ’ എന്ന പ്രശസ്തമായ കഥയിലെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്. എന്‍. സ്വാമിയാണ്. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരും ചിത്രകാരികളുമായ ശ്രീജ പള്ളം, കന്നി എം, സചീന്ദ്രന്‍ കാറഡുക്ക, സുധീഷ് വേലായുധന്‍ എന്നിവരുടെ പെയിന്റിംഗുകളും രേഖാചിത്രങ്ങളും സിനിമയുടെ കഥാഗതിയുടെ നിര്‍ണ്ണായകഭാഗമാകുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ണൂര്‍, പള്ളിക്കുന്ന്, എറണാകുളം, ചെറായി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ‘നളിനകാന്തി’ ജനുവരി മുതല്‍ പ്രദര്‍ശനം ആരംഭിക്കും.

 

Top