തിരുവനന്തപുരം: സുപ്രീംകോടതി കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ചയ്ക്കു ശേഷം ഏതു സമയത്തും ഡിജിപി ടി.പി. സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയെ അറിയിച്ചു.
ടി.പി. സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കണമെന്ന കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും തുടർന്നു സർക്കാർ സ്വീകരിച്ച നടപടികളും മന്ത്രിസഭയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നലെ വൈകുന്നേരം 25 മിനിറ്റു മാത്രം നീണ്ട മന്ത്രിസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചത്.
സെൻകുമാറിനെ നിയമിക്കണമെന്നു നിർദേശിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ ചില ഭാഗങ്ങളിൽ അവ്യക്തതയുണ്ടെന്നും ഇതിൽ വ്യക്തത തേടിയാണു കോടതിയെ വീണ്ടും സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെൻകുമാറിനൊപ്പം മാറ്റി നിയമിച്ച ശങ്കർ റെഡ്ഡി, ജേക്കബ് തോമസ് എന്നിവരുടെ നിയമനങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്നും വ്യക്തമാക്കേണ്ടി വരും.
കൂടാതെ സ്റ്റേറ്റ് പോലീസ് ചീഫ് എന്ന പദവിക്കു വിരുദ്ധമായി ഹെഡ് ഓഫ് ദി കേരള പോലീസ് എന്ന പദവിയിലായിരുന്നു നിയമനം. ഇതിലും വ്യക്തത വരുത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.