സിറോ മലബാര്‍ സഭയുടെ ഭൂമി വില്‍ക്കാനുള്ള നീക്കം; ഹര്‍ജിയില്‍ ഇന്ന് വാദം

കൊച്ചി: സിറോ മലബാര്‍ സഭാ എറണാകുളം- അങ്കമാലി അതിരൂപതയുടെ കൂടുതല്‍ ഭൂമി വില്‍ക്കാനുള്ള നീക്കത്തിനെതിരെ എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. കേരളാ കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് ആണ് കോടതിയെ സമീപിച്ചിരുന്നത്.

കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച കോടതി എതിര്‍ കക്ഷികളായ അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററര്‍ ബിഷപ്പ് ജേക്കബ് മനന്തോടത്ത്, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നു. തൃക്കാക്കരയിലെ 12 ഏക്കര്‍ ഭൂമിയാണ് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് വില്‍ക്കാന്‍ സഭ ഒരുങ്ങുന്നത്. ഭൂമി വില്‍ക്കാനുള്ള അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനം സഭാ ചട്ടത്തിന് വിരുദ്ധമാണെന്നാണ് പരാതിക്കാരുടെ ആരോപണം.

സെന്റിന് അഞ്ച് ലക്ഷം രൂപയ്ക്ക് നടക്കുന്ന ഇടപാടില്‍ കോടികളുടെ വെട്ടിപ്പുണ്ടെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ബിഷപ് ജേക്കബ് മനന്തോടത്തിന് ഭൂമി വില്‍ക്കാന്‍ അവകാശമില്ലെന്നും മാര്‍ക്കറ്റ് വില അനുസരിച്ച് 180 കോടി രൂപ കിട്ടേണ്ട ഭൂമിയാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

Top