യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗ്ഗീയഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണെന്ന് സിറോ മലബാര്‍ സഭ

angamaly diocese

കൊച്ചി: യോഗയും ക്രൈസ്തവ വിശ്വാസവും ചേര്‍ന്നു പോകില്ലെന്നും യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗ്ഗീയഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണെന്നും സിറോ മലബാര്‍ സഭ.

യോഗ ക്രൈസ്തവ വിരുദ്ധമാണ്, യോഗയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കാനും മെത്രാന്‍ സഭ തീരുമാനിച്ചു. സഭയുടെ ഡോക്‌ട്രൈനല്‍ കമ്മീഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സഭാ സിനഡ് അംഗീകരിച്ചു.

യോഗ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല. അതിനാല്‍ അത് ക്രൈസ്തവ വിശ്വാസത്തോട് ചേര്‍ന്ന് പോകുന്നതല്ല. ഈ സാഹചര്യത്തില്‍ യോഗ പ്രോല്‍സാഹിപ്പിക്കാന്‍ സഭാ സ്ഥാപനങ്ങള്‍ വേദിയാകരുതെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

സീറോ മലബാര്‍ സഭയിലെ ചില രൂപതകളിലെ ആരാധന ക്രമത്തില്‍ പോലും യോഗ സ്ഥാനം പിടിച്ചതോടെയാണ് യോഗയെക്കുറിച്ച് പഠിക്കാന്‍ മെത്രാന്‍ സമതി ദൈവശാസ്ത്ര പഠന വിഭാഗത്തെ കമ്മീഷനായി നിയോഗിച്ചത്. ഡോക്‌ട്രൈനല്‍ കമ്മീഷന്‍ സിനഡിന് മുന്‍പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യോഗക്കെതിരെ കടുത്ത പരാമര്‍ശങ്ങളാണുള്ളത്.

യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗ്ഗീയതയും, ഹിന്ദുത്വ അജണ്ഡകളും നടപ്പാക്കുകയാണ്. ഈ സാഹചര്യത്തില്‍ യോഗാനുഷ്ഠാനങ്ങളെ നിര്‍ബന്ധിത പുനര്‍വായനക്ക് വിധേയമാക്കണമെന്ന് സീറോ മലബാര്‍ സഭ പറയുന്നു.

അതേസമയം ശാരീരികമായ വ്യായാമം എന്ന നിലയില്‍ യോഗയെ സ്വീകരിക്കാമെന്നും, എന്നാല്‍ ധ്യാന രീതിയായോ, ദൈവ വചന വ്യാഖ്യാനരീതിയായോ, മോക്ഷമാര്‍ഗ്ഗമായോ യോഗയെ അവതരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിറോ മലബാര്‍ സഭ ചൂണ്ടിക്കാട്ടുന്നു.

Top