Syria: continuing war-35 death

ദമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് കുട്ടികളും അഞ്ച് രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടും. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും വിമത സ്വാധീന പ്രദേശവുമായ അലപ്പോയില്‍ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ കടുത്ത ആശങ്ക അറിയിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഇത് ദുഷ്‌കരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ അലപ്പോയില്‍ വിമതരുടെ റോക്കറ്റ് പതിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. മഴ പെയ്യുന്നതുപോലെയുള്ള വ്യോമാക്രമണവും ഷെല്‍ വര്‍ഷവും മാര്‍ക്കറ്റുകളെയും പാര്‍പ്പിടങ്ങളെയുമാണ് ലക്ഷ്യം വെക്കുന്നതെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഇതിന് ശേഷം ആക്രമണം പുനരാരംഭിച്ചിരിക്കുന്നത് കരാര്‍ പരാജയപ്പെടുന്നതിന്റെ സൂചനയാണ്.

Top