കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം

തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ക്ക് ശേഷം കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. കലോത്സവ വേദിയില്‍ ഉണ്ടായ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ അന്വേഷിക്കാന്‍ യോഗം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതി വിശദമായി അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. അതേസമയം കോഴക്കേസിലെ രണ്ടും മൂന്നും പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനപവദിച്ചിരുന്നു.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേരള സര്‍വകലാശാല കലോത്സവം തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലുടെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവയ്ക്കുകയായിരുന്നു. നിര്‍ത്തിവച്ച കലോത്സവം പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. എവിടെവച്ചാണ് കലോത്സവം പൂര്‍ത്തീകരിക്കുക എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.

കലോത്സവത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെയും സിന്‍ഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.ഡോ. ഗോപ് ചന്ദ്രന്‍, അഡ്വ. ജി മുരളീധരന്‍, ആര്‍ രാജേഷ്, ഡോക്ടര്‍ ജയന്‍ എന്നിവരടങ്ങിയ സമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുക. ഈ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും കലോത്സവം നടത്തുന്ന വേദികളെപ്പറ്റി അന്തിമ തീരുമാനമെടുക്കുക.

കലോത്സവം മാന്വല്‍ ഭാവിയില്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരണം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിന് സമിതിയെ രൂപീകരിക്കും. ഈ സമിതിയില്‍ കലാസാഹിത്യ രംഗത്തെ പ്രമുഖരും അംഗങ്ങളാകുമെന്നും യോഗത്തില്‍ തീരുമാനമായി. അതേസമയം കോഴ കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റിനും സൂരജിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

Top