സയിദ് മുഷ്താഖ് അലി ടി20; കേരളത്തിനു ആദ്യ തോൽവി ആന്ധ്രയോട്

മുംബൈ: സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ആദ്യ തോല്‍വി. ആറ് വിക്കറ്റിനാണ് ആന്ധ്ര പ്രദേശ് കേരളത്തെ കീഴടക്കിയത്. കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 17.1 ഓവറില്‍ നേടുകയായിരുന്നു. കേരളത്തിന് വേണ്ടി ജലജ് സക്‌സേനയാണ് രണ്ടു വിക്കറ്റ് സ്വന്തമാക്കിയത്. ആന്ധ്രയുടെ കെ എസ് ഭരത് (9), മനീഷ് ഗോലമാരു (5) എന്നിവരെയാണ് പവര്‍പ്ലേയ്‌ക്കിടെ സക്‌സേന പുറത്താക്കിയത്. മൂന്നാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. പിന്നാലെ മനീഷ് സല്‍മാന്‍ നിസാറിന് ക്യാച്ച് നല്‍കി. ആറ് ഓവര്‍ പിന്നിടുമ്പോള്‍ 40 റണ്‍സ് മാത്രമായിരുന്നു ആന്ധ്രയുടെ സ്‌കോര്‍ബോര്‍ഡില്‍.

ഏഴാം ഓവറില്‍ റിക്കി ബുയിയെ (1) സച്ചിന്‍ ബേബി ബൗള്‍ഡാക്കി. ഇതോടെ നാല് വിക്കറ്റിന് 43 എന്ന നിലയിലായി ആന്ധ്ര. എന്നാല്‍ അശ്വിന്‍ ഹെബ്ബാര്‍-അമ്പാട്ടി റായുഡു കൂട്ടുകെട്ട് ആന്ധ്രക്ക് ആശ്വാസവുമായി. പിന്നീട് ശ്രീശാന്തിന്‍റെ പന്തില്‍ വിഷ്‌ണു വിനോദ് ഹെബ്ബാറിന്റെ (48) ക്യാച്ചെടുക്കുകയായിരുന്നു. എന്നാല്‍ നായകന്‍ അമ്പാട്ടി റായുഡുവും(38*), പ്രശാന്ത് കുമാറും(9*) ആന്ധ്രയെ 18-ാം ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു.

തുടക്കത്തിലെ തകര്‍ച്ച നേരിട്ട കേരളം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 112 റണ്‍സ് നേടിയത്. സച്ചിന്‍ ബേബി (51), ജലജ് സക്‌സേന (27) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഒരുഘട്ടത്തില്‍ നാലിന് 38 എന്ന നിലയിലായിരുന്നു കേരളം. എന്നാല്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 74 റണ്‍സ് കേരളത്തിന് തുണയായി. റോബിന്‍ ഉത്തപ്പ (8), മുഹമ്മദ് അസ്‌ഹറുദ്ദീന്‍ (12), സഞ്ജു സാസംണ്‍ (7), വിഷ്ണു വിനോദ് (4) എന്നിവരുടെ വിക്കറ്റുകളാണ് കേളത്തിന് നഷ്ടമായത്. അഞ്ചാം ഓവറില്‍ തന്നെ കൂറ്റനടിക്കാരന്‍ അസറുദ്ദീന്‍ പവലിയനില്‍ തിരിച്ചെത്തി. ഷൊയ്ബ് ഖാന്റെ പന്തില്‍ അമ്പാട്ടി റായുഡുവിന് ക്യാച്ച് നല്‍കിയാണ് അസറുദ്ദീന്‍ മടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഉത്തപ്പയും ലളിത് മോഹന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഭരതിന് ക്യാച്ച് നല്‍കി. 14 പന്തുകള്‍ മാത്രം നേരിട്ടായിരുന്നു ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായത്. മനീഷ് ഗോലമാരുവിന്റെ പന്തില്‍ ഭരതിന് ക്യാച്ച് നല്‍കുകയായിരുന്നു. ഡൽഹിക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കേരളം ഇറങ്ങിയത്.

Top