ബേൺ: സ്വിറ്റ്സർലാൻഡ് തലസ്ഥാന നഗരത്തിൽ പാർലമെന്റിന് സമീപം സ്‌ഫോടക വസ്‌തുക്കളുമായി എത്തി പരിഭ്രാന്തിപരത്തിയ യുവാവ് അറസ്റ്റിൽ. പാർലമെന്റ് കെട്ടിടമടക്കം സ്ഥിതി ചെയ്യുന്ന ഫെഡറൽ പാലസ് പ്രദേശത്ത് സംശയാസ്പദമായി ഒരു യുവാവിനെ കണ്ടെത്തിയെന്നും ഇയാളിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയെന്നും സുരക്ഷാ ജീവനക്കാർ അറിയിച്ചു.
ബുണ്ടസ്പ്ലാറ്റ്സ് വരെ കാറിലെത്തിയ ഇയാൾ ബുള്ളറ്റ് പ്രൂഫ് കോട്ട് ധരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
തുടർന്ന് പാർലമെന്റ് കെട്ടിടമടക്കം സമീപത്തെ എല്ലാ കെട്ടിടങ്ങളും പൊലീസ് എത്തി ഒഴിപ്പിച്ചു. പൊലീസ് നായയേയും ഉപയോഗിച്ച് പ്രദേശം പരിശോധിച്ചു. ഇയാളുടെ മനസികനിലയും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.