നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ മരവിപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് അക്കൗണ്ട് മരവിപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് തയ്യാറായത്.

നാലു മാസം മുന്‍പായിരുന്നു എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പിഎന്‍ബി തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പണം ആദ്യം ദുബായിലെ ഒരു ബാങ്കിലേക്കും പിന്നീട് ഹോങ്കോങ്ങിലേയ്ക്കും തുടര്‍ന്ന് സ്വിസ്സ് ബാങ്കിലേയ്ക്കും മാറ്റുകയായിരുന്നു എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.

പിഎന്‍ബി തട്ടിപ്പില്‍ 13,000 കോടി രൂപ തട്ടി രാജ്യംവിട്ട നീരവ് മോദി മാര്‍ച്ച് 19നാണ് ലണ്ടനില്‍ അറസ്റ്റിലായത്. വാന്‍ഡ്വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് മോദി നാലാം വട്ടവും ജാമ്യത്തിനായി കോടതിയെ സമീപിക്കാനിരിക്കുകയാണ്.

Top