എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ വ്യാജ പരാതി നല്‍കി സ്വപ്‌ന സുരേഷ് ആള്‍മാറാട്ടം നടത്തി

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ ആള്‍മാറാട്ടം നടത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ഐടി വകുപ്പില്‍ സ്വപ്ന സുരേഷിന് ജോലി നല്‍കിയത്. 2014ല്‍ ആണ് എയര്‍ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെ ജോലി സ്ഥലത്ത് ലൈംഗിക പീഡനം ആരോപിച്ച് 17 പെണ്‍കുട്ടികളുടെ പേരില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി തപാലില്‍ ലഭിക്കുന്നത്.

പരാതിയിലെ രണ്ടാംപേരുകാരിയായ പാര്‍വതി സാബു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്.

ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സിബു നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. സിബുവിനെതിരെയുള്ള പരാതി വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണം ശരിയായി മുന്നോട്ടുപോകാത്തതിനാല്‍ പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാര്‍ കേസ് ഏറ്റെടുത്തു.

സ്വപ്ന സുരേഷാണ് പാര്‍വതി സാബു എന്നപേരില്‍ നീതു മോഹന്‍ എന്ന പെണ്‍കുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 17 പെണ്‍കുട്ടികളുടേതായി തയാറാക്കിയ പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്ന സുരേഷാണെന്ന അനുമാനത്തില്‍ ക്രൈംബ്രാഞ്ച് എത്തി. പക്ഷേ തെളിവുകള്‍ ലഭിച്ചിരുന്നില്ല.

Top