സരിതയുടെ ‘പിഴവ് ‘ വരാതിരിക്കാന്‍ സ്വപ്നയുടെ തന്ത്രപരമായ നീക്കം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളില്‍ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്നു സൂചന. സ്വര്‍ണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണു വിവരം.

മനോരമ ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്. ഈ മൊഴിപ്പകര്‍പ്പ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. മൊഴിയില്‍ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, സ്വര്‍ണക്കടത്തിനു നേരത്തെ പ്രതികളെ സഹായിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി. ഉച്ചയ്ക്കു ശേഷമാണ് ഇയാള്‍ കൊച്ചി കസ്റ്റംസ് ഓഫിസില്‍ എത്തിയത്. സ്വര്‍ണക്കടത്തിനു പ്രതികള്‍ തന്നെ ഉപയോഗിച്ചതും വിദേശത്തു നിന്ന് കടത്തുന്നതിനുള്ള ആളുകളെ എങ്ങനെ കണ്ടെത്തുന്നു തുടങ്ങിയ വിവരങ്ങള്‍ ഇയാള്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.

കൂടുതല്‍ ആളുകള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ അന്വേഷണം തന്നിലേക്കും എത്തിയേക്കാം എന്ന ഭീതിയിലാണ് അബ്ദുല്‍ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി മൊഴി കൊടുക്കാന്‍ തീരുമാനിച്ചതെന്നാണു റിപ്പോര്‍ട്ട്.

അതിനിടെ, എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. ഇരുവരെയും അടുത്ത ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഇതിനായി ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top