സ്വപ്ന ജോലി തേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്പേസ് പാര്‍ക്കിലെ ജോലി നേടിയത് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൊലീസ് കണ്ടെത്തല്‍. സ്പേസ് പാര്‍ക്കിന് കീഴിലെ വിഷന്‍ടെക്ക് പ്രൊജക്ട് കോര്‍ഡിനേറ്ററായ സ്വപ്നയ്ക്കെതിരേ ഇത് സംബന്ധിച്ച് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി നേടിയതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

മൂന്ന് ലക്ഷം രൂപ മാസശമ്പളത്തിലായിരുന്നു ജോലി. ഇത്തരത്തില്‍ 20 ലക്ഷം രൂപയോളം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ജോലിയില്‍ നിന്ന് സ്വപ്ന കൈപ്പറ്റിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന ഐ.ടി വകുപ്പാണ് സ്പേസ് പാര്‍ക്കിന് പണം നല്‍കുന്നത്. സ്പേസ് പാര്‍ക്ക് വഴി വിഷന്‍ടെക്കിലെ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കും.

സ്വപ്നയെ കന്റോണ്‍മെന്റ് പൊലീസ് ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. എന്നാല്‍ അന്വേഷണവുമായി വിഷന്‍ ടെക്ക് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Top