സ്വപ്‌ന പത്ത് പാസായിട്ടില്ലെന്ന് സഹോദരന്‍; കോണ്‍സുലേറ്റില്‍ ജോലി ഉന്നത സ്വാധീനം കൊണ്ട്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്‍ ബ്രൈറ്റ് സുരേഷിന്റെ വെളിപ്പെടുത്തല്‍. ഉന്നത സ്വാധീനം കൊണ്ടാകാം സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍ ജോലി കിട്ടിയതെന്നും ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനും ഉപയോഗിച്ചിട്ടുണ്ടാകാമെന്നും അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്ന അബുദാബിയില്‍ പഠിച്ച് കൊണ്ടിരിക്കെ ഒരു വൈദികന്റെ കൂടെ ഒളിച്ചോടിയെന്നും പിന്നീട് സ്വപ്നയെ തിരിച്ചു കൊണ്ടുവന്നാണ് കല്യാണം കഴിപ്പിച്ചതെന്ന് ബ്രൈറ്റ് സുരേഷ് പറയുന്നു.

ഉന്നത സ്വാധീനം കൊണ്ടാകാം സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍ ജോലി കിട്ടിയത്. അച്ഛന്‍ സുരേഷിന് ഗള്‍ഫിലെ രാജകുടുംബാംഗങ്ങളുമായി ബന്ധം ഉണ്ടായിരുന്നു. ഇത്തരം ബന്ധങ്ങള്‍ സ്വപ്ന സ്വര്‍ണക്കടത്തിനും ഉപയോഗിച്ചിട്ടുണ്ടാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വപ്നയും കുടുംബാംഗങ്ങളുമായി അകന്നു കഴിയുകയാണ്. സ്വപ്നയുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ച് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു പാട് ബന്ധങ്ങള്‍ ഉള്ള കാര്യം അമ്മയ്ക്ക് അറിയാമായിരിക്കുമെന്നും സഹോദരന്‍ ബ്രൈറ്റ് സുരേഷ് പറയുന്നു. തന്നോടും കുടുംബത്തോടും ഭീഷണിയുടെ സ്വരത്തില്‍ സ്വപ്ന സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിലാണ്. പലസ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകള്‍ കിട്ടിയില്ല. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിനുള്ള വിവരം. അതിനിടെയാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ തിരുവനന്തപുരത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന് പങ്കാളിത്തമുണ്ടെന്ന് ആരോപണമുയര്‍ന്ന കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പ് ഉടമയുടെ ഭാര്യയാണ് കസ്റ്റഡിയിലായത്. വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ ഒളിവിലാണ്.

Top