സ്വപ്ന സുരേഷും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തിയതായി കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്നും കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. 2019 ജൂലായ് ഒമ്പത് മുതലാണ് ബാഗേജുകള്‍ വന്നത്.

152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. സ്വര്‍ണം പിടിച്ചെടുത്ത ബാഗിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതില്‍ 30 കിലോ സ്വര്‍ണം ഉണ്ടായിരുന്നു. ഇത്തരത്തില്‍ വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണം ഒഴുകിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. താനാണ് ബാഗേജ് ക്ലിയര്‍ ചെയ്തിരുന്നതെന്ന് സരിത്ത് കസ്റ്റംസിനോട് സമ്മതിച്ചിട്ടുമുണ്ട്.

ഫൈസല്‍ ഫരീദിനെ പോലുള്ള നിരവധി ആളുകള്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ സ്വര്‍ണം അയച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്ത മാക്കി. ഇതിനിടെ സ്വപ്ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്ന് കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

Top