സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് കടന്നത് തമിഴ്‌നാട് സര്‍ക്കാരിന്റെ യാത്രാപാസുമായി

തിരുവനന്തപുരം: സ്വപ്നയും സന്ദീപും തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് കടന്നതു തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസുമായിട്ടെന്ന് വിവരം. തമിഴ്‌നാട്ടില്‍നിന്നു മഹാരാഷ്ട്രയിലേക്കാണു സ്വപ്ന സുരേഷിന്റെ പേരിലുളള കെഎല്‍01 സി ജെ 1981 എന്ന നമ്പറുള്ള കാറിനു പാസ് ഓണ്‍ലൈന്‍ വഴിയെടുത്തത്.

സ്വര്‍ണം പിടിച്ച 5 നു തന്നെ സ്വപ്നയും സംഘവും നഗരംവിട്ടു. പിറ്റേന്നു മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതറിഞ്ഞാണു രാത്രി തന്നെ വര്‍ക്കലയിലെ രഹസ്യകേന്ദ്രത്തിലേക്കു പോയത്. സ്വപ്നയും കുടുംബവും സന്ദീപും അവിടെ 2 ദിവസം താമസിച്ചു. ഇവിടെ നിന്നാണു പണം സംഘടിപ്പിച്ചത്. ഇവിടെ താമസിച്ചാണു തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസ് സംഘടിപ്പിച്ചത്. ശേഷം കൊച്ചിയിലേക്കു പോയി.

അവിടെനിന്നു ബംഗളൂരുവിലേക്കും.വര്‍ക്കലയില്‍ താമസിക്കാന്‍ സഹായിച്ചവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സഹായം തേടി സ്വപ്നയും സന്ദീപും തലസ്ഥാനത്തെ പല ഉന്നതരെയും ബന്ധപ്പെട്ടു.തിരുവനന്തപുരത്തും കൊച്ചിയിലും സന്ദീപ് നായര്‍ക്കു ഗുണ്ടാസംഘങ്ങളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബെംഗളൂരുവില്‍ ഹോട്ടലില്‍ സഹായത്തിന് ആരെങ്കിലും എത്തിയോ പുതിയ ഫോണ്‍ കൈമാറിയോ എന്നതെല്ലാം അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

Top