തന്റെ പരാതിയിൽ കർണാടക പോലീസ് നടപടി തുടങ്ങിയെന്ന് സ്വപ്ന സുരേഷ്

കൊച്ചി: സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി നിന്നു എന്ന് ആരോപണം നേരിടുന്ന വിജേഷ് പിള്ളയ്‌ക്കെതിരെ തന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്. കേസിൽ തന്റെ മൊഴി രേഖപ്പെടുത്തിയതായും കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന ചിത്രം സഹിതമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

‘സ്വർണക്കടത്ത് കേസിന്റെ ഒത്തുതീർപ്പിനായി ചർച്ച നടന്നെന്ന് പറയുന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചു.ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ?’ – കുറിപ്പിൽ പറയുന്നു.

കുറിപ്പ്:

‘എന്റെ പരാതിയിൽ കർണാടക പോലീസ് ധൃത നടപടികൾ ആരംഭിച്ചു.
കർണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു.
വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്‌മെന്റ് പോലീസിനെ അറിയിച്ചു.
ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ.’

സ്വർണക്കടത്ത് കേസിന്റെ ഒത്തുതീർപ്പിനായി 30 കോടി രൂപ വാഗ്ദാനം ചെയ്തതായി കഴിഞ്ഞദിവസമാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം കൈമാറണമെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണങ്ങൾ എല്ലാം പച്ചക്കള്ളമാണെന്നും ബിസിനസ് സംബന്ധമായ കാര്യം ചർച്ച ചെയ്യാനാണ് അവരെ പോയി കണ്ടതെന്നുമാണ് വിജേഷ് പിള്ളയുടെ മറുപടി.

 

Top