സ്വപ്നയേയും സന്ദീപിനേയും വാളയാര്‍ വഴി എന്‍ഐഎ സംഘം കേരളത്തില്‍ എത്തിച്ചു

പാലക്കാട്: ഇന്നലെ ബാംഗ്ലൂരില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. രാവിലെ 11.15 ഓടെയാണ് എന്‍.ഐ.എ. സംഘം പ്രതികളുമായി വാളയാര്‍ അതിര്‍ത്തി കടന്നത്. മൂന്ന് വാഹനങ്ങളിലായാണ് എന്‍.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്.

കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിര്‍ത്തി മുതല്‍ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്. പ്രതികളെ കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ എത്തിയിരുന്നു. എന്‍.ഐ.എ. സംഘത്തിന് അഭിവാദ്യമര്‍പ്പിച്ചുള്ള പ്ലക്കാര്‍ഡുകളുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

ഉച്ചയോടെ പ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എന്‍ഐഎ സംഘമാണ് പ്രതികളുമായി വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്ന കേരളത്തില്‍ നിന്ന് ഹോട്ട് സ്‌പോട്ടായ ബെംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാല്‍ ഇവരെ ക്വാറന്റീന്‍ ചെയ്യണ്ടേി വരും

സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് ഇതുവരെ നടന്നതില്‍ പ്രധാനപ്പെട്ട നീക്കമായി കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു.

റമീസിന്റെ മൊഴി കേസില്‍ നിര്‍ണായകമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതല്‍ പേര്‍ കേസില്‍ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതില്‍ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്.

റമീസ് നിരവധി കേസുകളിലെ പ്രതി കൂടിയാണ്. ഷാര്‍പ്പ് ഷൂട്ടറായ റമീസ് മണ്ണാര്‍ക്കാട് വനമേഖലയില്‍ അടക്കം മൃഗവേട്ട നടത്തിയതിന്റെ പേരില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 2014 ല്‍ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് വാളയാര്‍ സ്റ്റേഷനിലാണ് കേസ്. നാട്ടില്‍ വലിയ സൗഹൃദങ്ങള്‍ ഇല്ലാത്ത ആളാണ് റമീസെന്ന് അയല്‍വക്കക്കാരും ബന്ധുക്കളും പറയുന്നു.

അയല്‍വക്കക്കാരുമായി അകലം പാലിച്ചിരുന്ന റമീസിന്റെ വീട്ടില്‍ പുറത്തുനിന്നുള്ള ആളുകള്‍ അര്‍ധരാത്രിയില്‍ അടക്കം വന്നുപോയിരുന്നു. പല ഇടപാടുകളും തര്‍ക്കങ്ങളില്‍ കലാശിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നോട്ട് നിരോധനത്തിന് പിന്നാലെ തകര്‍ന്നതോടെ റമീസ് ദുരൂഹമായ ഇടപാടുകളിലേക്ക് കടക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

Top