ലിംഗം മുറിച്ച സംഭവം ; കേസിന് പിന്നില്‍ എഡിജിപി ബി സന്ധ്യയെന്ന് ഗംഗേശാനന്ദ

കൊച്ചി: എഡിജിപി ബി സന്ധ്യയ്‌ക്കെതിരെ സ്വാമി ഗംഗേശാനന്ദ. തനിക്കെതിരെയുള്ള കേസിന് പിന്നില്‍ ബി സന്ധ്യയാണെന്നും സന്ധ്യയും ഈ സര്‍ക്കാരും ഉള്ളപ്പോള്‍ കേസന്വേഷണം നീതിപൂര്‍വ്വം നടക്കില്ലന്നും ഗംഗേശാനന്ദ തുറന്നടിച്ചു.

സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭവം നടക്കില്ല. പോലീസിനൊപ്പം അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോവുകയായിരുന്നു. അവള്‍ക്കങ്ങനെ ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഗേശാനന്ദ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചട്ടമ്പിസ്വാമി സ്മാരകത്തിന്റെ ആവശ്യത്തിന് കണ്ണമ്മൂലയില്‍ വന്നകാലം മുതല്‍ സന്ധ്യ തന്നെ ശത്രുവായാണ് കാണുന്നത്. ഈ സംഭവത്തില്‍ തനിക്കെതിരെ നിരവധി കേസുകളുണ്ടെങ്കിലും രാഷ്ട്രീയത്തിലുള്‍പ്പെടെ സ്വാധീനമുള്ളതിനാല്‍ ഇത്രയും കാലം നടപടിയെടുത്തിട്ടില്ല. കുട്ടിയുടെ അമ്മയ്‌ക്കെതിരെ 12 കേസുണ്ട്. നാട്ടിലെ പ്രധാനപ്പെട്ട എല്ലാവര്‍ക്കുമെതിരെ നാലും അഞ്ചും കേസാണുള്ളതെന്നും ശത്രുത ബി.സന്ധ്യയുടെ സ്വഭാവമാണെന്നും ഗംഗേശാനന്ദ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ താന്‍ പെണ്‍കുട്ടിയെ മാത്രമേ കണ്ടുള്ളൂ. അബോധാവസ്ഥയിലായതിനാല്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന് കാണാനായില്ല. ഈ തിരക്കഥ രചിച്ചത് അയ്യപ്പദാസും പന്മന ആശ്രമത്തിലുണ്ടായിരുന്ന അജിത്ത് കുമാറും മനോജ് മുരളിയും ചേര്‍ന്നാണെന്നും ഗംഗേശാനന്ദ പറഞ്ഞു. മനോജ് മുരളിയുടെ ബന്ധുവായ എസ്.ഐയുടെ കൂടി സഹായത്തോടെയാണിത് നടന്നത്. അവര്‍ക്ക് ധൈര്യം കിട്ടിയത് സന്ധ്യയുടെ സഹായമുള്ളതിനാലാണ്. ഈ സംഭവത്തിലെ ഒരു ആരോപണവും പോലീസിന് തെളിയിക്കാനായിട്ടില്ല. കുറ്റപത്രം ഹാജരാക്കിയിട്ടില്ല. ക്രൈംബ്രാഞ്ച് മൊഴിയെടുത്തത് മാത്രമാണ് നടന്നിട്ടുള്ളത്.

മനസിലുണ്ടായിരുന്ന തിരക്കഥ സന്ധ്യയെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസുകാര്‍ വഴി അവര്‍ ഇതുചെയ്യിക്കുകയായിരുന്നു. സ്മാരക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തന്നെ ഒരിക്കല്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു സി.ഐയെ സ്ഥലം മാറ്റിയിരുന്നു. പെണ്ണുകേസുമായി ബന്ധപ്പെടുത്തിയാല്‍ ആരും സഹായിക്കാനുണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് അങ്ങനെ ചെയ്തത്. സകല വകുപ്പുമുള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ എഴുതിയിരിക്കുന്നത്. മലയാളം എഴുതാനും വായിക്കാനുമറിയാത്ത കുട്ടി മൊഴി എഴുതിക്കൊടുത്തതാണ് പോക്‌സോ പ്രകാരം കേസെടുക്കാനുള്ള കാരണം. പോലീസുകാരെഴുതിയത് കുട്ടി ഒപ്പിട്ടതു മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് തനിക്ക് മനസിലായതെന്നും ഗംഗേശാനന്ദ പറയുന്നു.

തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളുമുള്ള കമ്പ്യൂട്ടര്‍ പോലീസിന്റെ കയ്യിലുണ്ട്. ഐ.ടി റിട്ടേണ്‍ അടയ്ക്കുന്നയാളാണ് താന്‍. ലക്ഷങ്ങള്‍ കൈകാര്യം ചെയ്യുന്നയാളാണ്. മറ്റുള്ളവരുമായി ബന്ധപ്പെട്ട ഇടപാടുകളാണ് തനിക്കുള്ളത്. കെ.എസ്.എഫ്.ഇയുമായി മാത്രമേ ഇടപെടാറുള്ളൂ. വിദേശഫണ്ട് ലഭിക്കാറുണ്ടെങ്കിലും വ്യക്തിപരമായി ഉപയോഗിക്കാറില്ലെന്നും മറ്റുള്ളവരുടെ ആവശ്യത്തിനാണ് ഉപയോഗിക്കാറുള്ളതെന്നും ഗംഗേശാനന്ദ പറഞ്ഞു.

95 വരെ സംഘത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന തനിക്ക് കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധമുണ്ട്. പെണ്‍കുട്ടിയ്ക്ക് അവാര്‍ഡ് കൊടുക്കണമെന്നാണ് ചില മന്ത്രിമാര്‍ പറഞ്ഞത്. കുറ്റം ചെയ്തവരുടെ ലിംഗം ഛേദിക്കണമെന്നാണ് പറയുന്നതെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കുള്‍പ്പെടെ എത്രപേര്‍ക്കിത് കാണും? തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം.

പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ഗൂഢാലോചനയ്ക്ക് പിന്നിലുള്ള രണ്ടുപേര്‍ ശ്രമിച്ചിരുന്നു. ഇത് ഒരിക്കല്‍ വിലക്കിയതാണ് തന്നെ ഇത്തരത്തില്‍ ഉപദ്രവിക്കാനുള്ള കാരണം. പെണ്‍കുട്ടിയുമായും വീട്ടുകാരുമായും തനിക്കിപ്പോഴും അടുപ്പമുണ്ട്. ഇന്നുപോലും തനിക്ക് ഭക്ഷണം കൊണ്ടുവന്നത് ആ വീട്ടില്‍ നിന്നാണെന്നും ഗംഗേശാനന്ദ വ്യക്തമാക്കി.

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന സ്വാമി ഗംഗേശാനന്ദയ്ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.

തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ച കോടതി സ്വാമിയെ തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

മെയ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.

സംഭവത്തില്‍ എഡിജിപി ബി സന്ധ്യയ്‌ക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ച് പിസി ജോര്‍ജ് എംഎല്‍എ രംഗത്ത് വന്നിരുന്നു.

Top