തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദാപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. സംഭവത്തിൽ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജോയി എന്നാണ് ഡ്രൈവറുടെ പേര്. ഇയാളുടെ മറ്റ് വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതാപൻ്റെ നേത്യത്വത്തിലാണ് നടപടി. നേമം പൊലീസ് സ്റ്റേഷനിലെത്തിച്ച ഡ്രൈവറെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വെച്ചാണ് പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നില്‍ വന്ന് ടിപ്പര്‍ ലോറി ഇടിച്ചത്. പ്രദീപിനെ ഇടിച്ചിട്ട ശേഷം ലോറി നിര്‍ത്താതെ പോകുകയായിരുന്നു. പ്രദീപ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായുണ്ടായത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയതാണ് ദുരൂഹതയ്ക്ക് കാരണമായത്. ഡ്രൈവര്‍ക്കെതിരേ പൊലീസ് പിന്നീട് കൊലക്കുറ്റം ചുമത്തിയിരുന്നു. ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.