suzuki one in every two cars sold in india

സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ആഗോള വില്‍പ്പനയില്‍ പകുതിയിലേറെയും സംഭാവന ചെയ്യുന്നത് ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.

കഴിഞ്ഞ ഏപ്രില്‍ – ഡിസംബര്‍ കാലത്തെ കണക്കെടുപ്പിലാണ് സുസുക്കിയുടെ മൊത്തം വില്‍പ്പനയില്‍ മാരുതി സുസുക്കിയുടെ വിഹിതം 50% പിന്നിട്ടത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസത്തിനിടെ മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പന 10.61 ലക്ഷം യൂണിറ്റായിരുന്നെന്ന് എസ് എം സി വെളിപ്പെടുത്തി.

ഇക്കാലയവളില്‍ എസ് എം സി നേടിയ മൊത്തം വില്‍പ്പനയാവട്ടെ 20.83 ലക്ഷം യൂണിറ്റായിരുന്നു. ഇതോടെ സുസുക്കിയുടെ വില്‍പ്പനയില്‍ മാരുതിയുടെ സംഭാവന 50.93 ശതമാനത്തിലെത്തി.

അതേസമയം 2015 ഏപ്രില്‍ – ഡിസംബര്‍ കാലത്ത് സുസുക്കി കൈവരിച്ച മൊത്തം വില്‍പ്പന 20.40 ലക്ഷം യൂണിറ്റായിരുന്നു. ഇതേ കാലത്ത് 9.72 ലക്ഷം യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയ മാരുതി സുസുക്കിയുടെ വിഹിതമാവട്ടെ 47.64 ശതമാനവും. ഇന്ത്യയിലും യൂറോപ്പിലും വില്‍പ്പന മെച്ചപ്പെട്ടത് എസ് എം സിയുടെ പ്രവര്‍ത്തന ലാഭവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

അവലോകന കാലത്തെ അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.4% വളര്‍ച്ചയോടെ 16,740 കോടി യെന്‍(10,010.63 കോടിയോളം രൂപ) ആയി. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ – ഡിസംബര്‍ കാലത്തെ വിറ്റുവരവ് 2015ല്‍ അതിനെ അപേക്ഷിച്ച് 4.4% ഇടിവോടെ 2,25,200 കോടി യെന്‍(ഏകദേശം 1,34,671.03 കോടി രൂപ) ആയി കുറഞ്ഞു.

ജന്മനാടായ ജപ്പാനിലെ വില്‍പ്പനയില്‍ നേരിട്ട ഇടിവാണു സുസുക്കിക്കു തിരിച്ചടിയായി മാറിയത്. കോംപാക്ട്, സ്റ്റാന്‍ഡേഡ് വിഭാഗം വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയെങ്കിലും മിനി മോഡലുകള്‍ക്കു പ്രിയം കുറഞ്ഞതാണു ജപ്പാനില്‍ സുസുക്കിക്കു വിനയായത്.

ഇതോടെ വിറ്റുവരവ് മുന്‍വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 3.8% ഇടിവോടെ 72,530 കോടി യെന്‍(43373.40 കോടിയോളം രൂപ) ആയിമാറി.

ഇന്തൊനീഷയിലും പാകിസ്ഥാനിലും വില്‍പ്പന ഇടിയുകയും വിദേശനാണയ വിനിമയ നിരക്കില്‍ ചാഞ്ചാട്ടം രേഖപ്പെടുത്തുകയും ചെയ്തതോടെ എസ് എം സിക്കു വിദേശ വിപണികളില്‍ നിന്നുള്ള വിറ്റുവരവിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.7% ഇടിവ് നേരിട്ടിട്ടുണ്ട് 1,52,670 കോടി യെന്‍(91297.63 കോടിയോളം രൂപ) ആണ് ഈ വിഭാഗത്തിലെ വരുമാനം.

Top