സിന്ധുവിനെ കൊല്ലാന്‍ കാരണം സംശയം; ബിനോയ് കുറ്റം സമ്മതിച്ചു

തൊടുപുഴ: ഇടുക്കി പണിക്കന്‍കുടിയില്‍ സിന്ധുവെന്ന വീട്ടമ്മയെ അടുക്കളയില്‍ കൊന്നുകുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതി ബിനോയ് കുറ്റം സമ്മതിച്ചു. സിന്ധുവിനോട് തോന്നിയ സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ബിനോയുടെ കുറ്റസമ്മതം. കൊലപാതകം നടന്ന ദിവസം സിന്ധുവും ബിനോയും തമ്മില്‍ വഴക്കുണ്ടായി.

കഴുത്തു ഞെരിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം കേരളം വിട്ട ബിനോട് തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവില്‍ കഴിഞ്ഞത്. രണ്ട് ദിവസം മുന്‍പ് പെരിഞ്ചാംകുട്ടിയില്‍ എത്തി. ഇവിടെ വെച്ചാണ് പൊലീസ് പിടിയിലായത്. പ്രതിയെ നാളെ കൊലനടന്ന സ്ഥലത്തെത്തിച്ചു തെളിവെടുക്കും.

കഴിഞ്ഞ ഇരുപതുദിവസമായി ഒളിവിലായിരുന്ന ബിനോയ് ഇന്നാണ് പൊലീസിന്റെ പിടിയിലായത്. പിടിയിലാകുമെന്ന് കരുതിയ പ്രതി സ്ഥിരമായി ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് ഉപേക്ഷിച്ചിരുന്നു. പ്രതിയുടെ തന്നെ മറ്റൊരു ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്. വനത്തില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ വലയിലായത്.

Top