ഗുജറാത്തിൽ തൂക്കുപാലം തകർന്നു; 60 പേർ മരിച്ചു

അഹ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് വൻദുരന്തം. മോർബിയിലാണ് കേബിൾ പാലം തകർന്ന് അപകടമുണ്ടായത്. അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. നൂറോളം പേരെ കാണാതായിട്ടുണ്ട്. അപകടത്തിൽ 60 പേർ മരിച്ചു.

ഗുജറാത്തിലെ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലമാണ് ഇന്നു വൈകീട്ട് തകർന്നത്. ഏറെ പഴക്കമുള്ള പാലമാണ് അപകടത്തിൽ തകർന്നത്. അഞ്ചുദിവസം മുൻപ് അറ്റകുറ്റപണികൾ കഴിഞ്ഞ് ജനങ്ങൾക്കായി തുറന്നുകൊടുത്തതായിരുന്നു ഇത്. ഇതിനുശേഷം വലിയ തോതിൽ സന്ദർശകർ വീണ്ടും ഇങ്ങോട്ട് ഒഴുകിയെത്താറുണ്ട്. പാലം തകർന്ന് നൂറുകണക്കിനുപേർ പുഴയിൽ വീണിരുന്നു. അപകടത്തിനു പിന്നാലെ ഫയർഫോഴ്സും ആംബുലൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി പേർ പുഴയിൽ മുങ്ങിയിട്ടുണ്ട്. കാണാതായവർ നിരവധിയാണ്. അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അപകടത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദർ പട്ടേലിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മോദി ഗുജറാത്തിലുണ്ട്. പരിക്കേറ്റവർക്ക് അടിയന്തര പരിചരണം നൽകാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഭൂപേന്ദർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top