സ്വര്‍ണം മോഷ്ടിച്ചെന്ന് സംശയം; 23കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി

ദില്ലി: സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് 23കാരിയെ ബന്ധുക്കള്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ചും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ വരഞ്ഞുമാണ് കൊലപാതകം. യുവതിയുടെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും ചെയ്തു. ഗാസിയാബാദിലാണ് ദാരുണ സംഭവം നടന്നത്. സാമിന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്വര്‍ണം മോഷ്ടിച്ച കുറ്റം സമ്മതിക്കാനാണ് ക്രൂരമായ ആക്രമണം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെട്ടു. രണ്ട് ദിവസമായി വീട്ടില്‍ നിര്‍ത്താതെ പാട്ട് കേള്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പ്രതികളായ രമേഷ്-ഹീന ദമ്പതികള്‍ ക്ഷണിച്ചതുപ്രകാരമാണ് സാമിന വീട്ടിലെത്തിയത്. ഇവരുടെ മകന്റെ ജന്മദിന പാര്‍ട്ടിക്കാണ് യുവതിയെ ക്ഷണിച്ചത്. പാര്‍ട്ടിക്കിടെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കാണാതായതോടെ മോഷ്ടിച്ചത് സമീനയാണെന്ന് ദമ്പതികള്‍ സംശയിച്ചു.

തുടര്‍ന്ന് ഹീനയും രമേശും മറ്റുള്ളവരും ചേര്‍ന്ന് വടിയും ബ്ലേഡും ഉപയോഗിച്ച് 23കാരിയെ ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കുറ്റസമ്മതം നടത്താന്‍ യുവതിയുടെ ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും ചെയ്തു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അസി. പൊലീസ് കമ്മീഷണര്‍ രവികുമാര്‍ പറഞ്ഞു.

Top