ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ; ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ അയക്കും

ന്യൂഡല്‍ഹി: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടനത്തിൽ സഹായ വാഗ്ദാനവുമായി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ ലങ്കയിലേക്ക് അയക്കാന്‍ ഇന്ത്യ തയാറാണെന്നും സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി.

സ്‌ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിരുന്നു. ലോകാഷിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്. ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്‌ഫോടനത്തില്‍ മരിച്ചു.

സ്‌ഫോടനത്തില്‍ മലയാളി ഉള്‍പ്പടെ 207 പേര്‍ കൊല്ലപ്പെട്ടു. 450ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാവിലെ 8.45നാണ് ലോകത്തെ നടുക്കി സ്‌ഫോടനമുണ്ടായത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില, കിങ്‌സ്ബറി എന്നിവിടങ്ങളിലെ ഹോട്ടലുകളിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. സെന്റ് ആന്റണീസ് ചര്‍ച്ചില്‍ സ്‌ഫോടനം നടന്ന് അരമണിക്കൂറിനുള്ളിലാണ് മറ്റിടങ്ങിലുമുണ്ടായത്. നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

Top