ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ സുശീല്‍ കുമാറിന് തോല്‍വി

നൂര്‍ സുല്‍ത്താന്‍: ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സുശീല്‍ കുമാറിന് ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി. അസര്‍ബൈജാന്റെ ഖാദ്ഷിമുറാദ് ഗാസിയേവ് ആറ് മിനിറ്റിലാണ് സുശീല്‍ കുമാറിനെ തോല്‍പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതിനാല്‍ സുശീലിനു റെപ്പഷാഷ് റൗണ്ടില്‍ മത്സരിക്കാനുള്ള അവസരവും നഷ്ടമായി.

എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ താരം തുടക്കം മുതല്‍ തന്നെ എതിരാളിയെ ആക്രമിച്ച് അതിവേഗം 94ല്‍ ലീഡിലെത്തിയയെങ്കിലും പിന്നീട് തുടര്‍ച്ചയായി ഏഴ് പോയിന്റുകള്‍ക്ക് വഴങ്ങി 911നു മത്സരത്തില്‍ അടിയറവു പറയുകയായിരുന്നു. 74 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലായിരുന്നു താരം മത്സരിച്ചത്. കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ആദ്യ റൗണ്ടില്‍ സുശീല്‍ തോറ്റിരുന്നു.

ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ താരമാണ് സുശീല്‍ കുമാര്‍. ബെയ്ജിങ്, ലണ്ടന്‍ ഒളിംപിക്‌സുകളില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയിട്ടുമുണ്ട് ഈ മുപ്പത്താറുകാരന്‍.

ഇന്ത്യന്‍ താങ്ങളായ സുമിത് മാലിക് (125 കിലോ), കരണ്‍ (75) എന്നിവര്‍ ആദ്യ റൗണ്ടില്‍ തോറ്റു. പ്രവീണ്‍ കുമാര്‍ (92) ആദ്യ റൗണ്ടില്‍ ജയിച്ചെങ്കിലും രണ്ടാം റൗണ്ടില്‍ തോറ്റു. ബജ്രംഗ് പുനിയ (65 കിലോ), രവി ദഹിയ (57) എന്നിവരാണു ചാംപ്യന്‍ഷിപ്പില്‍നിന്ന് ഇതുവരെ ഒളിംപിക് ബെര്‍ത്ത് സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

Top