സുശാന്തിന്റെ മരണം; റിയ ചക്രവര്‍ത്തി ഡിഇ ഓഫീസില്‍ ഹാജരായി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായുണ്ടായ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി നടി റിയാ ചക്രവര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. മുംബൈയിലെ ഓഫീസിലാണ് റിയ എത്തിയത്.

കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നുള്ള റിയയുടെ അപേക്ഷ തള്ളിയ ഇഡി റിയയ്ക്ക് താക്കീത് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30നാണ് റിയ ഇഡി ഓഫീസില്‍ എത്തിയത്. സുശാന്തിന്റെ മുന്‍ ബിസിനസ് മാനേജര്‍ ശ്രുതി മോദി, സുഹൃത്ത് സിദ്ധാര്‍ഥ് പട്ടാനി എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചു.

അതേസമയം, സുശാന്തിന്റെ മരണത്തില്‍ സിബിഐ കേസെടുത്തു. നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തിയും മറ്റ് അഞ്ച് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സിബിഐ കേസെടുത്തിട്ടുള്ളത്. മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുന്ന കേസ് നേരത്തേ സിബിഐയ്ക്കു വിട്ടിരുന്നു.

സുശാന്തിന്റെ പിതാവിന്റെ പരാതി പ്രകാരമാണു കേസ്. വിജയ് മല്യ കേസ്, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസുകള്‍ അന്വേഷിച്ച സംഘമാണ് സിബിഐയ്ക്കായി കേസ് അന്വേഷിക്കുക. ആത്മഹത്യാ പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന, മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ജൂണ്‍ 14നാണ് മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സംഭവത്തില്‍ 50ല്‍ അധികം പേരെ ചോദ്യം ചെയ്തെന്നുമാണു മുംബൈ പൊലീസ് പറയുന്നത്. റിയ ചക്രവര്‍ത്തിക്കെതിരെ സുശാന്തിന്റെ പിതാവ് കെ.കെ.സിങ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഹാര്‍ പൊലീസും കേസ് അന്വേഷിക്കുന്നു. സുശാന്തിനെ റിയ മാനസികമായി തളര്‍ത്തിയെന്നും നടന്റെ അക്കൗണ്ടില്‍നിന്നു പണം കൈമാറിയെന്നുമാണ് സുശാന്തിന്റെ പിതാവ് ആരോപിക്കുന്നത്.

Top