അബൂദബി : ഒ.ഐ.സി സമ്മേളനത്തില്‍ ഇന്ത്യക്ക് ലഭിച്ച പരിഗണന ഗള്‍ഫുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധത്തിന്റെ തെളിവെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍. ഇന്ത്യയുടെ മികച്ച നയതന്ത്ര നേട്ടം കൂടിയാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സൗദി അറേബ്യയും യു.എ.ഇയും തമ്മില്‍ ഇന്ത്യ രൂപപ്പെടുത്തിയ ഏറ്റവും മികച്ച ബന്ധം ഒ.ഐ.സിയിലേക്ക് പരിഗണിക്കപ്പെടാന്‍ രാജ്യത്തിന് സഹായകമായെന്ന് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ടി.എസ് ത്രിമൂര്‍ത്തി, രവീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. ഒ.ഐ.സി സമ്മേളനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും സുഷമ സ്വരാജ് അനൗപചാരിക ചര്‍ച്ച നടത്തി.
56 ഒ.എ.സി അംഗ രാഷ്ട്രങ്ങളും അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളും പങ്കെടുക്കുന്ന സമ്മേളനത്തിൽ അതിഥി രാജ്യമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. ആദ്യമായാണ് ഇന്ത്യക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഇന്ത്യ പങ്കെടുക്കുന്നുവെങ്കിൽ സമ്മേളനത്തിന് എത്തില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ്ഖുറേശി അറിയിച്ചിരുന്നു. തനിക്ക് ഒ.ഐ.സിയോടോ മറ്റു ഇസ്‍ലാമിക രാജ്യങ്ങളോടോ ഒരു എതിർപ്പുമില്ലെന്നും സമ്മേളനത്തിൽ സുഷമ സ്വരാജ് പങ്കെടുക്കുന്നതിനെയാണ് എതിർക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.