കുല്‍ഭൂഷണ്‍ ജാദവ് കേസ്: കോടതി ഉത്തരവ് ഇന്ത്യയുടെ വിജയമെന്ന് സുഷമ സ്വരാജ്

sushama

ന്യൂഡല്‍ഹി: പാക്ക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യയുടെ വന്‍വിജയമെന്ന് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിധി സ്വാഗതം ചെയ്യുന്നുവെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ മുന്നില്‍നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേസ് വിജയകരമായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അവതരിപ്പിച്ചതിന് ഹരിഷ് സാല്‍വയോടും സുഷമ നന്ദി പറഞ്ഞു.

ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെതിരെ ഭീകരപ്രവര്‍ത്തനം, ചാരവൃത്തി എന്നീ കുറ്റങ്ങളാണ് പാക്കിസ്ഥാന്‍ ആരോപിച്ചത്.

ഇന്ത്യക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്നാരോപിച്ച് 2017 ഏപ്രിലിലാണ് പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന്, വധശിക്ഷ അസാധുവാക്കി കുല്‍ഭൂഷനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.

കോടതി വധശിക്ഷ തടഞ്ഞു. ശിക്ഷനടപടി രാജ്യാന്തര ചട്ടങ്ങളുെട ലംഘനമാണെന്ന് ഇന്ത്യ വാദിച്ചു. കുല്‍ഭൂഷന് കോണ്‍സുലര്‍ സഹായം നിഷേധിക്കുന്ന പാക്ക് നടപടി വിയന്ന കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാക്കിസ്ഥാന്‍ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ വാദം. 2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷണ്‍ പിടിയിലായത്.

Top